ചെന്നൈ: ഷൂട്ടിംഗിനായി ചെന്നൈയിലെത്തിയ യുവ മലയാളി നടിക്ക് ഹോട്ടൽ മുറിയിൽ വെച്ച് ദുരനുഭവം. കൊച്ചി സ്വദേശിനിയായ 26-കാരിക്ക് നേരെയാണ് ഹോട്ടൽ ജീവനക്കാരൻ ലൈംഗികാതിക്രമത്തിന് മുതിർന്നത്. സംഭവത്തിൽ തമിഴ്‌നാട് നാഗപ്പട്ടം സ്വദേശിയായ സയീദ് അഫ്രീദിയെ (22) ചെന്നൈ മാമ്പലം പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ ടി. നഗറിലെ പ്രമുഖ ഹോട്ടലിലാണ് നടി താമസിച്ചിരുന്നത്. രാത്രി മുറിയിലെ ഇൻ്റർകോം ഫോണിന് തകരാർ കണ്ടതിനെ തുടർന്ന് നടി റിസപ്ഷനിൽ വിവരം അറിയിച്ചു. ഇത് നന്നാക്കാനായി എത്തിയതായിരുന്നു ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരനായ സയീദ് അഫ്രീദി. മുറിയിലെത്തിയ ഇയാൾ നടിയെ തിരിച്ചറിഞ്ഞതോടെ തനിനിറം പുറത്തെടുത്തു.

ആദ്യം ഒരു സെൽഫി വേണമെന്ന് ആവശ്യപ്പെട്ട പ്രതി, നടി അതിന് സമ്മതിച്ചതോടെ അതിരുവിട്ടു. ബലമായി ആലിംഗനം ചെയ്യാൻ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തതോടെ നടി പ്രതിരോധിച്ചു. ഭയന്നുപോയെങ്കിലും പതറാതെ നടി ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് മാമ്പലം പോലീസ് സ്ഥലത്തെത്തിയപ്പോൾ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അഫ്രീദിയുടെ മറുപടി. എന്നാൽ നടി രേഖാമൂലം പരാതി നൽകിയതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ചെന്നൈയിലെ ഒരു കോളേജ് വിദ്യാർത്ഥിയായ ഇയാൾ ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.