മലപ്പുറം: ഗൾഫിലേക്ക് പോകുമ്പോൾ സുഹൃത്തുക്കളിൽ നിന്നും അച്ചാറും മറ്റും വാങ്ങി കൊണ്ടുപോകുന്ന പ്രവാസികൾ നിരവധിയുണ്ട്. ഇത്തരക്കാർ പലപ്പോഴും ചതിക്കപ്പെട്ട സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ സുഹൃത്തിന്റെ ചതിയിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ട യുവാവിന്റെ കഥയാണ് പുറത്തുവരുന്നത്.

ഗൾഫിലേക്ക് പോകാനിരുന്ന പ്രവാസിയെ കുടുക്കാൻ ഇറച്ചിയെന്ന വ്യാജേന കുപ്പിക്കുള്ളിൽ കഞ്ചാവ് നൽകിയ സുഹൃത്ത് അറസ്റ്റിൽ. മലപ്പുറം എടവണ്ണപ്പാറയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) അറസ്റ്റിലായി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരച്ചുപോകാനിരുന്ന പ്രവാസി ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസലിനാണ് ഷമീം ഇറച്ചിയെന്ന വ്യാജേന കഞ്ചാവ് നൽകിയത്.

ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസിലായത്.

തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോൾ കുപ്പിയിലുള്ളത് കഞ്ചാവാണെന്ന് മനസിലായി. ഫൈസൽ ഉടൻതന്നെ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് ഷമീം അറസ്റ്റിലായത്. സംഭവത്തിൽ മുഴുവൻ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകുമെന്ന് ഫൈസൽ പറഞ്ഞു.