കൊല്ലം: കൊട്ടാരക്കര പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമിച്ചു കയറി വിഗ്രഹങ്ങളും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു പ്രതിയുടെ പ്രവർത്തനമെന്ന് പോലീസ് അറിയിച്ചു. മൈലംപള്ളിക്കൽ മുകളിൽ വീട്ടിൽ രഘുവിനെയാണ് (49) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബർ 21-ന് രാത്രിയിലാണ് സംഭവം നടന്നത്. സർപ്പക്കാവിനുള്ളിൽ അതിക്രമിച്ചുകയറിയ രഘു കൽവിളക്കുകളും മറ്റ് സാമഗ്രികളും നശിപ്പിച്ചു. ദേവീനടയുടെ മുൻവശം സ്ഥാപിച്ചിരുന്ന വിളക്കുകൾ ഇയാൾ മറിച്ചിടുകയും, സർപ്പക്കാവിനുള്ളിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ഹരിവിളക്കുകളും ഇളക്കിയിടുകയും ചെയ്തു. ബാലാലയത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രഹവും നീക്കം ചെയ്ത നിലയിലായിരുന്നു.

കൊട്ടാരക്കര ഡിവൈ.എസ്.പി മുകേഷ് ജി.ബിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിലാഷ്, പങ്കജ് കൃഷ്ണ, സി.പി.ഒ.മാരായ മനു കൃഷ്ണൻ, ശ്യാം കൃഷ്ണൻ, രാജേഷ്, ദീപക്, അസർ, പ്രകാശ് കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും വിശദമായ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.