തൃശൂര്‍: ബിവറേജിൽ കയറി മോഷണം നടത്തിയ ആൾ പിടിയിൽ. പല വ്യത്യസ്ത വേഷങ്ങളിലെത്തിയാണ് ഇയാൾ മോഷണം പതിവാക്കിയിരുന്നത്. മുണ്ട് ഉടുത്തും ഇടയ്ക്ക് പാന്റ്സ് ധരിച്ചും എത്തിയാണ് ഇയാൾ കുപ്പി മുക്കുന്നത് പതിവാക്കിയത്. മുണ്ട് ഉടുത്ത് വന്ന ശേഷം തക്കം നോക്കി മദ്യക്കുപ്പി കൈക്കലാക്കി ഉള്ളിൽ തിരുകി കയറ്റി കടന്നുകളയുന്നത് ആണ് ഇയാളുടെ ഒരു രീതി. ഒടുവിൽ സിസിടിവി ദൃശ്യങ്ങളിലാണ് ഇയാൾ കുടുങ്ങിയത്.

മാപ്രാണം നെടുമ്പാൾ കോന്തിപുലം ബീവറേജിൽ മദ്യ കുപ്പി മോഷ്ടിക്കാൻ എത്തിയ ആളാണ് പിടിയിലായത്. കോന്തിപുലം പാടത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ബിവറേജിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റേക്കിൽ വ്യത്യാസം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നാണ് ഷോപ്പിലെ സിസിടിവി ക്യാമറയിൽ ജീവനക്കാർ പരിശോധന നടത്തിയത്. അപ്പോഴാണ് ഒരു യുവാവ് പ്രീമിയം ഷോപ്പിൽ നിന്നും മദ്യം മോഷ്ടിച്ച് അരയിൽ തിരുകി കൊണ്ട് പോകുന്ന കാഴ്ച ജീവനക്കാർ ശ്രദ്ധിച്ചത്.

'പിങ്ക് വോഡ്ക , മാജിക്ക് മൊമന്‍റ്സ്' തുടങ്ങിയ ബ്രാൻഡിലുള്ള മദ്യമാണ് ഇയാൾ ഇവിടെ നിന്നും പൊക്കിയത്. രണ്ട് കുപ്പികൾ വീതം മുണ്ടിന്‍റെ കുത്തിൽ തിരികി കയറ്റി യുവാവ് കടത്തി കൊണ്ട് പോയിരുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം രാത്രി യുവാവ് വീണ്ടും മോഷണത്തിനായി ഷോപ്പിൽ എത്തുകയായിരുന്നു. അങ്ങനെ എത്തിയതും പണി പാളി.

മോഷണം നടത്തുന്നതിനിടെ ജീവനക്കാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാപ്പാൾ പള്ളം സ്വദേശി പുതുപ്പള്ളി വീട്ടിൽ പ്രവീൺ (37) ആണ് അറസ്റ്റിലായത്. ദിവസങ്ങൾക്കുള്ളിൽ 15, 500 രൂപയുടെ മദ്യമാണ് ഇയാൾ ഇവിടെ നിന്നും മോഷ്ടിച്ചത്. പുതുക്കാട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ബിവറേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.