ലക്‌നൗ: കാമുകിയെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. 25 കാരിയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അഴുക്ക് ചാലില്‍ തള്ളിയ കേസില്‍ കാമുകന്‍ പിടിയില്‍. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശില്‍ പ്രിയ സിംഗ് (25) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അമിത് സുഗ്രീവ് സിംഗ് (28) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ സമ്മതിക്കാഞ്ഞതിനാല്‍ കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ഖൊരഗ്പൂര്‍ സ്വദേശിനിയായ പ്രിയയെ 2024 ഡിസംബര്‍ 27 നാണ് കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യ അന്വേഷണത്തില്‍ തുമ്പൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. പിന്നീട് പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ തിരോധാനത്തിന്റെ ചുരുള്‍ അഴിയുന്നത്.

അന്വേഷണത്തില്‍ പ്രിയ അമിതുമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നും പൊലീസ് മനസിലാക്കി. അമിതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രിയയുടെ തിരോധാനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം ചെയ്യണമെന്ന് പ്രിയ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും അമിത് പോലീസിനോട് പറഞ്ഞു.

എന്നാല്‍ അമിതിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അമിത് പ്രിയയെ കൊല്ലാന്‍ തീരുമാനിച്ചു. ഡിസംബര്‍ 27 ന് രാത്രി 11 മണിയോടെ നൈറ്റ് ഡ്രൈവിന് പോകാം എന്ന് പറഞ്ഞ് പ്രിയയെ അമിത് വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയി. മഹാജന്‍ റോഡിലെ റോയല്‍ പാര്‍ക്ക് ഇന്റസ്ട്രിക്ക് സമീപത്തുള്ള ഒറ്റപ്പെട്ട വഴിയില്‍ വെച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയും മൃതശരീരം അടുത്തുള്ള അഴുക്കു ചാലില്‍ വലിച്ചെറിയുകയും ചെയ്തു. കൃത്യം നടത്തിയതിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി പോലീസിനെ വഴിതെറ്റിക്കുന്നതിനായി പ്രിയയുടെ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍ ഉപേക്ഷിക്കുകയും ചെയ്തു.