പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ട കലഞ്ഞൂര്‍ പാടത്ത് യുവാവ് ഭാര്യയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിന്റെ വാടക വീടിന് മുന്നിലാണ് കൊലപാതക പരമ്പര അരങ്ങേറിയത്. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.

വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. അയല്‍വാസിയായ വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ച് കൊലപ്പെടുത്തിയത്.

വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിച്ചു. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.