തിരുവനന്തപുരം: വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി എട്ട് ദിവസം ഒളിച്ചു താമസിച്ച് പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യ്ക്ക് അമ്പത് വര്‍ഷം കഠിനതടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നേകാല്‍ വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2021 സെപ്റ്റംബര്‍ ആറിനാണ് കേസിന് ആസ്പദമായ സംഭവം ആരംഭിച്ചത്. അന്നേ ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. ഏട്ട് ദിവസം പ്രതി മുറിക്കുള്ളില്‍ തന്നെ താമസിച്ചാണ് പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിയുടെ ലെഗിന്‍സും മറ്റുമാണ് പ്രതി ധരിച്ചത്. വിവാഹവാഗ്ദാനം നല്‍കിയതിനാല്‍ കുട്ടി ആരോടും പറഞ്ഞില്ല.

വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി പെണ്‍കുട്ടിയെ വലയിലാക്കിയത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി താമസിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മുറിയിലാണ് സുജിത്ത് ഒളിച്ചിരുന്നത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളാണ് ഇയാള്‍ ധരിച്ചിരുന്നത്.

തുടര്‍ന്ന് അതേമാസം ഇരുപത്തിയൊന്നിനു കുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലും പ്രതി കയറി. അവിടെ വെച്ച് കുട്ടിയുടെ അച്ഛന്‍ പ്രതിയെ കാണുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഇതേ കുട്ടിയെ വീണ്ടും വര്‍ക്കലയിലുള്ള ഒരു ലോഡ്ജില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഈ കേസിന്റെ വിചാരണയും പൂര്‍ത്തിയായി.

പ്രോസക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി പ്രോസക്യൂഷന്‍ ഇരുപത്തിയേഴ് സാക്ഷികളെ വിസ്തരിക്കുകയും മുപ്പത്തിയാറ് രേഖകള്‍ ഹാജരാക്കുകയും ചെയ്യ്തു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷാജി സബ് ഇന്‍സ്പെക്ടര്‍ ബി. ജയ, എന്നിവരാണ് കേസ് അന്വേഷിച്ചത്.