ഹൈദരാബാദ്: ബന്ധുവിന്റെ പിറന്നാള്‍ ആഘോഷ ചടങ്ങുകള്‍ക്കിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. അകന്ന് കഴിയുകയായിരുന്ന ഭാര്യ സമ്മക്ക (35), ഒരു ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയപ്പോഴാണ് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ശ്രീനു (50) അറസ്റ്റിലായി. അബ്ദുല്ലപൂര്‍മെട്ടിലുള്ള ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം.

രാജേശ്വരിയുടെ മകളുടെ പിറന്നാള്‍ ആഘോഷമായിരുന്നു വീട്ടില്‍ വച്ച് നടന്നത്. ഇതിനിടെയായിരുന്നു കൊലപാതകം. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം ശ്രീനുവും സമ്മക്കയും അകന്നാണ് കഴിഞ്ഞിരുന്നത്. ദാമ്പത്യപ്രശ്‌നങ്ങളുണ്ടായതിനു പിന്നാലെ സമ്മക്ക അബ്ദുല്ലപൂര്‍മെട്ടില്‍നിന്ന് സൂര്യപട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷത്തിന് സമ്മക്കയെയും ക്ഷണിച്ചിരുന്നു.

ഏതാണ്ട് 7.15ഓടെയാണ് ശ്രീനു പിറന്നാള്‍ ആഘോഷത്തിനെത്തിയത്. കേക്ക് മുറിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു എല്ലാവരും. ചടങ്ങിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്നു സമ്മക്ക. ഈ സമയത്ത് ശ്രീനു സമ്മക്കയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സമ്മക്കയുടെ കഴുത്തിന് മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് സൂചന.

സമ്മക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം നേരത്തെ തന്നെ ശ്രീനുവിനുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ശ്രീനുവിന്റെ രണ്ടാമത്തെ ഭാര്യയാണ് സമ്മക്ക. സംഭവത്തില്‍ അബ്ദുല്ലപൂര്‍മെട്ട് പൊലീസ് കേസെടുത്തു.

ശ്രീനു നിശബ്ദമായി മുകളിലത്തെ നിലയിലെ മുറിയിലേക്ക് നടന്നു, ഒരു മൂലയില്‍ ഇരുന്നു പിറന്നാള്‍ ആഘോഷം ആരംഭിക്കുന്നത് നോക്കിനിന്നു. സമ്മക്ക ആ നിമിഷങ്ങള്‍ ഫോണില്‍ പകര്‍ത്തവെ ശ്രീനു പെട്ടെന്ന് ഒരു കത്തി പുറത്തെടുത്ത് അവളുടെ കഴുത്തില്‍ മൂന്ന് തവണ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ രാജേശ്വരി പറയുന്നു.

'നിനക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നു,' എന്ന് ശ്രീനു നിലവിളിക്കുന്നത് കേട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മുതിര്‍ന്നവരുടെ നിലവിളിയും കുട്ടികളുടെ കരച്ചിലും കേട്ട് മുറിയില്‍ പരിഭ്രാന്തി പടര്‍ന്നു. ചില അതിഥികള്‍ ഇടപെടാന്‍ ശ്രമിച്ചു, പക്ഷേ ശ്രീനു അവരുടെ നേരെ കത്തി വീശി, അടുത്ത് വരുന്ന ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുടമസ്ഥനായ ഗുണ്ടെ ബല്‍രാജും അയല്‍ക്കാരായ ഗുണ്ടെ പവനും ഗുണ്ടെ ശിവയും അയാളെ പിടികൂടാന്‍ ശ്രമിച്ചിട്ടും, ശ്രീനു ബൈക്കില്‍ രക്ഷപ്പെട്ടു.

കൊലപാതകത്തിനു പിന്നാലെ കൂടിനിന്നവര്‍ക്കു നേരെ കത്തിവീശി ശ്രീനു സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഹയാത്ത്‌നഗറില്‍ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങളടങ്ങിയ സമ്മക്കയുടെ മൊബൈല്‍ പൊലീസ് കണ്ടെടുത്തു.