കോട്ടയം: കോട്ടയം നഗരത്തില്‍ മയക്കുമരുന്ന് മാഫിയ സജീവമെന്ന് വ്യക്തമാക്കി കൊലപാതകം. തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന മാങ്ങാനം കളംബുകാട്ടു കുന്നുഭാഗം താന്നിക്കല്‍ വീട്ടില്‍ ആദര്‍ശ് സോമന്‍ (23) ആണു കൊല്ലപ്പെട്ടത് മയക്കുമരുന്ന് കച്ചവട തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വേളൂര്‍ മാണിക്കുന്നം ലളിതാസദനത്തില്‍ വി.കെ. അനില്‍കുമാറിന്റെ (കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍-ടിറ്റോ) മകന്‍ അഭിജിത്തി(23)നെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പിന്നില്‍ ലഹരി ഇടപാടാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.

കൊലപാതകത്തിനു പിന്നാലെ പോലീസ് അഭിജിത്ത്, അനില്‍കുമാര്‍, ഭാര്യ ശ്രീകല എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. അതേസമയം കേസില്‍ അനില്‍കുമാര്‍ പ്രതിയല്ലെന്നും അഭിജിത്തിനെയും ആദര്‍ശിനെയും പിടിച്ചുമാറ്റാണ് ഇയാള്‍ ഓടിയെത്തിയതെന്നും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും ഇത് തെളിയിച്ചു. ആദര്‍ശും അഭിജിത്തും മയക്കു മരുന്ന് മാഫിയയുടെ ഭാഗമായിരുന്നു. ആദര്‍ശവും അഭിജിത്തുമായി പണം, ലഹരി ഇടപാടുകളെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഫോണില്‍ പതിവായി ഉണ്ടായ തര്‍ക്കത്തെയും വെല്ലുവിളിയെയും തുടര്‍ന്ന് നേരിട്ടു സംസാരിക്കുന്നതിനായി ആദര്‍ശും സുഹൃത്ത് റോബിനും പുലര്‍ച്ചെ ഒന്നോടെ അനില്‍കുമാറിന്റെ വീടിനു മുന്നിലെത്തി അഭിജിത്തിനെ വിളിച്ചു. സംസാരത്തിനിടെ അഭിജിത്ത് വീടിനുള്ളില്‍ കയറി കത്തിയുമായി പുറത്തിറങ്ങി ആദര്‍ശിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു മുന്‍പ് ആദര്‍ശും അഭിജിത്തും തമ്മില്‍ കൈയ്യാങ്കളി ഉണ്ടാകുന്ന സിസിടിവി ദൃശ്യങ്ങളാണ് അനിലിന് തുണയായത്. അക്രമസംഭവം കണ്ട് അനില്‍കുമാറും ഭാര്യ ശ്രീകലയും ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അനില്‍കുമാറിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വീടിന്റെ ഗേറ്റിന്റെ സമീപത്ത് വച്ചാണ് ആദര്‍ശും അഭിജിത്തും തമ്മില്‍ വഴക്കുണ്ടാകുന്നത്. പിടിച്ചു മാറ്റുന്നതിനിടെ റോഡിലേക്ക് ഇറങ്ങി കയ്യാങ്കളി നീളുന്നതും ഇതില്‍ വ്യക്തമാണ്. ആദര്‍ശിനു കുത്തേറ്റതിനുശേഷമാണ് അനില്‍കുമാറും ഭാര്യയും ഓടിയെത്തുന്നത്. ഈ സാഹചര്യത്തിലാണ് അനില്‍ കുമാറിനെ പോലീസ് പ്രതിയാക്കാത്തത്. ആദ്യം രണ്ടു പേരേയും കസ്റ്റഡിയില്‍ എടുത്തിരുന്നു.

അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മില്‍ ലഹരി ഇടപാടുകള്‍ നടത്തിയതിനു കേസുകളണ്ട്. ആദര്‍ശ് കുത്തേറ്റു മരിച്ചതോടെ സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പോലീസ് ഏറെനേരത്തെ മല്‍പ്പിടിത്തത്തിനു ശേഷമാണ് അഭിജിത്തിനെ ജീപ്പില്‍ കയറ്റാന്‍ കഴിഞ്ഞത്. വീട്ടുകാര്‍ അടക്കം ജീപ്പില്‍ കയറാന്‍ പറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. അഭിജിത്ത് മോഷണം, ലഹരിവില്‍പ്പന, ക്വട്ടേഷന്‍ അക്രമണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ആദര്‍ശും റോബിനും നിരവധി ക്രിമിനല്‍, കഞ്ചാവ് കേസില്‍ പ്രതികളാണ്. മാര്‍ച്ചില്‍ അഭിജിത്തിന്റെ പക്കല്‍ നിന്നു ആദര്‍ശ് 1500 രൂപയുടെ എം.ഡിഎം.എ കടമായി വാങ്ങിയിരുന്നു. പണം നല്‍കാതിരുന്നതോടെ തര്‍ക്കമായി. തന്റെ ബൈക്ക് പണയപ്പെടുത്താന്‍ സൗകര്യമൊരുക്കിയാല്‍ പണം നല്‍കാമെന്ന് ആദര്‍ശ് പറഞ്ഞു. അഭിജിത്ത് ശാസ്ത്രി റോഡിലെ സ്ഥാപനത്തില്‍ അവസരമൊരുക്കി.

ബൈക്ക് പണയപ്പെടുത്തി പതിനായിരം രൂപ കിട്ടിയെങ്കിലും അഭിജിത്തിന് 1500 രൂപ നല്‍കിയില്ല. കഴിഞ്ഞ ദിവസം ആദര്‍ശിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും അഭിജിത്ത് ഭീഷണിപ്പെടുത്തിയിരുന്നു. പകരം ചോദിക്കാനാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ആദര്‍ശ് സുഹൃത്തായ റോബിനുമായി അഭിജിത്തിന്റെ വീടിന് മുന്നിലെത്തിയത്. ഇരുവരും തമ്മില്‍ തര്‍ക്കവും കൈയ്യാങ്കളിയുമായി. അഭിജിത്ത് കത്തികൊണ്ട് ആദര്‍ശിനെ പലതവണ കുത്തുകയായിരുന്നു. അഭിജിത്തിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണായകമായി. നായയെ അഴിച്ചുവിട്ട് പൊലീസിനെ അക്രമിക്കാന്‍ ശ്രമിച്ച പഴയ കേസിലെ പ്രതിയാണ് റോബിന്‍ . ഇയാളാണ് മുഖ്യസാക്ഷി. അഭിജിത്തിനെ റിമാന്‍ഡ് ചെയ്തു.