തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് നടന്‍ മണിയന്‍പിള്ള രാജുവിന്റെ വാദം തള്ളി മ്യൂസിയം സിഐയുടെ മൊഴി. അപകടത്തിന് പിന്നാലെ മണിയന്‍പിള്ള രാജു സംഭവം സ്റ്റേഷനില്‍ അറിയിച്ചു എന്ന വാദം തെറ്റാണെന്നും അപകട വിവരം മണിയന്‍പിള്ള രാജു അറിയിച്ചിരുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന് സിഐ മൊഴി നല്‍കി.

അപകടം സംഭവിച്ചതിന് ശേഷം രാവിലെ 7.30നാണ് മണിയന്‍പിള്ളയെ ബന്ധപ്പെടാന്‍ സാധിച്ചത്. രാത്രി മുഴുവന്‍ വീടിന് മുന്നില്‍ കാവല്‍ കിടന്നുവെന്നും മണിയന്‍പിള്ളയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സിഐ വ്യക്തമാക്കി. രാവിലെ നേരിട്ട് കണ്ട് സ്റ്റേഷനില്‍ ഹാജരാകണം എന്ന് അറിയിച്ചു. ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും സിഐ മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിസിപി വിനോദിനാണ് സിഐ മൊഴി നല്‍കിയത്.

നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകടക്കേസില്‍ പൊലീസിനുണ്ടായ വീഴ്ചകളെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന്റെ ഭാഗമായാണ് മ്യൂസിയം സിഐയുടെ മൊഴിയെടുത്തത്. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടം നടന്ന രാത്രി മുതല്‍ പൊലീസ് സ്വീകരിച്ച ഓരോ നീക്കങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സ്പെഷല്‍ ബ്രാഞ്ചിന്റെ സഹായവും തേടും.

പോലീസ് തന്നെ കണ്ടിരുന്നുവെന്നും ആരോഗ്യസ്ഥിതി മോശമായതിനാലാണ് രാവിലെ സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ചതെന്നും രാജു വെളിപ്പെടുത്തിയിരുന്നു. ഇത് പോലീസിനെ വെട്ടിലാക്കിയിരുന്നു. എന്നാല്‍, നടന്റെ വാദങ്ങളെ തളളിക്കൊണ്ടാണ് മ്യൂസിയം സിഐ മൊഴി നല്‍കിയത്.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം ട്രിവാര്‍ഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് ഇറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വാഹനം നിര്‍ത്താതെ മണിയന്‍പിള്ള രാജു സ്ഥലത്തുനിന്ന് പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിര്‍ത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ പറഞ്ഞതായും മണിയന്‍പിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്. ഇതിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ക്ലബ്ബിന്റെ പാര്‍ക്കിങ്ങില്‍ നിന്ന് മണിയന്‍പിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കള്‍ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

ഇന്‍ഡികേറ്റര്‍ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയന്‍പിള്ള രാജു വാഹനം എടുക്കുന്നത്. പിന്നാലെ ബൈക്ക് വന്ന് ഇടിക്കുകയും മണിയന്‍പിള്ള വാഹനം നിര്‍ത്താതെ എടുത്തുപോകുകയായിരുന്നു. അപകടത്തില്‍ ശ്രീകണ്‌ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമേറ്റിരുന്നു.