കൊച്ചി: കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്‌ഐക്കാര്‍ അറസ്റ്റിലായതോടെ സംഭവം രാഷ്ട്രീയമായും വിവാദമാകുകയാണ്. ഹോസ്റ്റലില്‍ പരസ്യമായി തന്നെ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന. വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെയാണ് പരിശോധന നടന്നതെന്നാണ് വിവരം. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്റെ പക്കല്‍ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്റെയും അഭിരാജിന്റെയും പക്കല്‍ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്റെ അളവ് ഒരു കിലോയില്‍ കുറവായതിനാല്‍ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു. അതേസമയം കളമശ്ശേരി പോളി ടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും മദ്യവും പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ അജുതോമസും രംഗത്തുവന്നു.

കോളജ് ഹോസ്റ്റലിലേക്ക് വേണ്ടിയായിരിക്കില്ല കഞ്ചാവ് കൊണ്ടുവന്നതെന്നും പുറത്ത് നിന്ന് കൊണ്ടുവന്നതാകാമെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. '51 ഏക്കര്‍ സ്ഥലമാണ് ഇവിടെയുള്ളത്.ചുറ്റുമതിലും സെക്യൂരിറ്റിയുമുണ്ട്. എങ്കിലും പുറത്ത് നിന്ന് ആരെങ്കിലും കടന്നുവന്നോ എന്ന് പറയാന്‍ പറ്റില്ല. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും' പ്രിന്‍സിപ്പല്‍ പറഞ്ഞു.

'ആകെ 60 പേരാണ് ഹോസ്റ്റലിലുള്ളത്.അവരെല്ലാവരും കഞ്ചാവ് ഉപയോഗിക്കണമെന്നില്ല. സംഭവത്തില്‍ അക്കാദമിക് കൗണ്‍സില്‍ യോഗം ചേര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കും.പിടിയിലായവര്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളാണ്. അവരുടെ ഭാവിയെ ബാധിക്കാത്ത തരത്തിലായിരിക്കും നടപടിയെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

'സംഘടനകളും യൂണിയനുകളും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.ഏതോ ഒരു കുട്ടിയെ പിടിച്ചു എന്ന് കരുതി അതില്‍ യൂണിയനും സംഘടനക്കും ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കില്ല'. ഏതോ കുട്ടി പെട്ടു എന്നതിലപ്പുറമൊന്നും കാണാന്‍ പറ്റില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളില്‍ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.