കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ കൂട്ട ആത്മഹത്യ എന്നുസംശയം. എറണാകുളം ജിഎസ്ടി അഡീഷണല്‍ കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിയെയും(42) സഹോദരി ശാലിനി വിജയിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സില്‍ രണ്ടുമൃതദേഹങ്ങള്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിയാണ് മനീഷ് വിജയ്. കാക്കനാട് ഈച്ചമുക്കിലെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മാതാവ് ശകുന്തള അഗര്‍വാളിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. വീടിന്റെ മുഴുവന്‍ ഭാഗങ്ങളും തുറന്നു പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം ബോധ്യമാകൂ.

കഴിഞ്ഞ ഒരാഴ്ചയായിട്ടും അവധി കഴിഞ്ഞ് മനീഷ് ഓഫീസില്‍ എത്താത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ച് എത്തുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തി തുറന്നിട്ടിരുന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ശാലിനിയുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു മുറിയില്‍ മനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഒന്നര കൊല്ലമായി ഈ കുടുംബം ഇവിടെ താമസിക്കാനെത്തിയത്. ഇവര്‍ക്ക് അയല്‍ക്കാരുമായോ നാട്ടുകാരുമായോ അധികം അടുപ്പമുണ്ടായിരുന്നില്ല.

അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മനീഷിനെ കൂടാതെ ഈ വീട്ടില്‍ മൂത്ത സഹോദരിയും അമ്മയുമാണ് താമസിച്ചിരുന്നത്. കൂടുതല്‍ പേര്‍ വീട്ടിനുള്ളില്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. നിലവില്‍ എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല.

മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് വിവരം. പ്രദേശത്ത് ദുര്‍ഗന്ധം നിലനില്‍ക്കുന്നുണ്ടായിരുന്നു. മാലിന്യത്തില്‍ നിന്നുള്ള ഗന്ധമാവാമെന്നാണ് കരുതിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.