കായംകുളം: കായംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പോലീസും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയിലായി. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ് പരിശോധന നടന്നത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏവൂര്‍ വടക്കുംമുറിയില്‍ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് ആദ്യം പിടിയിലായത്.

ഇവരുടെ പക്കല്‍ നിന്ന് 7.25 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ലഹരി വില്‍പ്പന നടക്കുന്നു എന്ന സംശയത്താല്‍ മാസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. സ്ത്രീകളടക്കം നിരവധി പേര്‍ ഇവരുടെ വീട്ടില്‍ പതിവായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നൗഫിയയുടെ അടുത്ത സുഹൃത്താണ് ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാനൂര്‍ പുത്തന്‍പുര ജംഗ്ഷനില്‍ വെച്ചാണ് മറ്റ് രണ്ട് പേര്‍ പിടിയിലായത്. പല്ലന പുതുവല്‍ സ്വദേശി സാജിദ് (25), ആറാട്ടുപുഴ സ്വദേശി കാശിനാഥന്‍ (19) എന്നിവരില്‍ നിന്നായി ഏഴ് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തൃക്കുന്നപ്പുഴ പോലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലഹരി മരുന്നിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.