തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവയ്പ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ യുവതിയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. ആശുപത്രിയുടെ മുന്നിലാണ് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘം പ്രതിഷേധിക്കുന്നത്. പ്രതിഷേധം തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ആശുപത്രിയുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാണ് ആരോപണം. പ്രതിഷേധക്കാര്‍ നെയ്യാറ്റിന്‍കര റോഡ് ഉപരോധിക്കുകയാണ്. നിലവില്‍ ആശുപത്രിയുടെ മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് മലയിന്‍കീഴ് സ്വദേശിനിയായ കൃഷ്ണ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയത്. കുത്തിവയ്പ്പിനു പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്നു. കൃഷ്ണയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തില്‍ വിശദീകരണവുമായി ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ രംഗത്തെത്തിയിരുന്നു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ വിശദീകരണം. ഉദര സംബന്ധമായ അസുഖങ്ങള്‍ക്ക് സാധാരണഗതിയില്‍ നല്‍കുന്ന പാന്റോപ്രസോള്‍ എന്ന മരുന്നു മാത്രമാണ് രോഗിക്ക് നല്‍കിയിട്ടുള്ളതെന്നും കെജിഎംഒ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ഏതൊരു മരുന്നിനും സംഭവിക്കാവുന്ന ദ്രുതഗതിയില്‍ ഉണ്ടാകുന്ന മാരകമായ അലര്‍ജി പ്രക്രിയ അഥവാ അനാഫൈലാക്‌സിസ് ആകാം രോഗിക്ക് സംഭവിച്ചിട്ടുള്ളതെന്നാണ് കെജിഎംഒയുടെ വിശദീകരണം. വാക്‌സിനുകള്‍, മരുന്നുകള്‍ എന്ന് മാത്രമല്ല ചില ഭക്ഷണങ്ങളോടു പോലും അലര്‍ജി കാരണമുള്ള അടിയന്തര പ്രതികരണമായി ഇങ്ങനെ സംഭവിക്കാം. ഇതിനെ ചികിത്സാ പിഴവായി വ്യാഖ്യാനിക്കാന്‍ സാധിക്കില്ലെന്നാണ് കെജിഎംഒയുടെ വിശദീകരണം.

ഈ മാസം 15നാണ് കൃഷ്ണ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇന്‍ജക്ഷന്‍ എടുക്കും മുന്‍പ് അതിനുള്ള പരിശോധന നടത്തിയിരുന്നോ എന്ന് വ്യക്തമല്ല. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് സര്‍ജന്‍ വിനുവിനെതിരെ കേസെടുത്തത്.