ചെന്നൈ: ബന്ധുവിനെ സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീര്‍ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയില്‍ എത്തിച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നല്‍കി ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു മിനു ഇതുവരെ വാദിച്ചുകൊണ്ടിരുന്നത്. നേരത്തെ, നടന്‍ ബാലചന്ദ്ര മേനോന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മിനു മുനീര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗികാതിക്രമ കേസ് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചിരുന്നു.

സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സമയത്ത് നിരവധി നടന്മാര്‍ക്കെതിരെ മിനു മുനീര്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.

ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മിനു മുനീറിന്റെ അഭിഭാഷകന്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയാണ് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്. വിവാദവാര്‍ത്തകള്‍ സൃഷ്ടിച്ചു മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നനടിയാണ് ഇവര്‍.

ചില മലയാളം സിനിമകളിലും നിരവധി സീരിയലുകളിലും മിനു മുനീര്‍ അഭിനയിച്ചിട്ടുണ്ട്. മിന്നു കുര്യന്‍, മീനു കുര്യന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും, സിനിമയില്‍ അറിയപ്പെടുന്നത് മിനു കുര്യന്‍ എന്ന പേരിലാണ്. സെയിന്റ് മേരി റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ (തിരുവല്ല) നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിനു, ഉപരിപഠനം നടത്തിയത് മംഗലാപുരത്തെ എസ്.ഡി.എം. ലോ കോളേജിലായിരുന്നു. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

2011-ലെ നാടമേ ഉലകം നാടകമേ ഉലകം എന്ന സിനിമയിലാണ് തുടക്കം. തുടര്‍ന്ന്, കലണ്ടര്‍, ടാ തടിയാ (2012), വണ്‍ വേ ടിക്കറ്റ്, പ്രമുഖന്‍, പ്രബലന്‍ നല്ല പാട്ടുകാര്‍, ദേ ഇങ്ങോട്ട് നോക്കിയേ, പുല്ല്കെട്ട് മുത്തമ്മ (തമിഴ്)കാമദേവി (തെലുങ്ക് 2014) തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി എന്നാണ് മിനുവിന്റെ പക്ഷം.

മലയാള സിനിമയില്‍ നിരവധി വലിയ ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനു പിന്നില്‍ ചെയ്യേണ്ടിയിരുന്ന വിട്ടുവീഴ്ചകള്‍ തനിയ്ക്ക് അംഗീകരിക്കാനാകുന്നവയല്ലെന്നും മിനു നേരത്തെ വ്യക്തമാക്കിയിരുന്നു. ല സിനിമകളിലും കുട്ടിക്കാനത്തെയും ഒറ്റപ്പാലത്തെയും ലൊക്കേഷനുകളില്‍ നിന്നും രാത്രി ഒറ്റയ്ക്ക് കാര്‍ ഓടിച്ച് തിരികെ പോരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മിനു കുര്യന്‍ 2013-ല്‍ തന്നെ പറഞ്ഞിരുന്നു.

നടി 2017-ല്‍ ഇസ്ലാമിലേക്ക് മതം മാറുകയും മിനു മുനീര്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. ഇവര്‍ മക്കയില്‍ പോയി ഉംറ ചെയ്തിന്റെയും, പര്‍ദയിട്ടുകൊണ്ട് എടുത്ത സെല്‍ഫികളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനായത് ഖുര്‍ആനില്‍ ആണെന്നും അതിനാലാണ് മതം മാറിയത് എന്നും പറഞ്ഞ് അവര്‍ 48 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ചെയ്തിരുന്നു.