കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ആലക്കോട് നടുവിലില്‍ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. നടുവില്‍ പടിഞ്ഞാറെകവലയിലെ വി.വി.പ്രജുലിന്റെ(30)മരണമാണ് പോലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് നടുവില്‍ പോത്തുകുണ്ട് റോഡിലെ അബ്ദുള്‍ അസീസിന്റെ മകന്‍ വയലിനകത്ത് മിഥിലാജ്(26)നെ കുടിയാന്മല ഇന്‍സ്പെക്ടര്‍ എം.എന്‍.ബിജോയ് അറസ്റ്റു ചെയ്തു. കഞ്ചാവ് കേസില്‍ മാസങ്ങള്‍ക്കു മുമ്പ് എക്സൈസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ മാസം 25 നാണ് നടുവില്‍ കോട്ടമലയിലെക്കുള്ള റോഡരികില്‍ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് നടുവില്‍ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കൂട്ടുപ്രതിയായ നടുവില്‍ കിഴക്കേ കവലയിലെ ഷാക്കിര്‍ ഒളിവിലാണ്.

രാത്രിയില്‍ കുളത്തിനടുത്ത് വച്ച് മരിച്ച പ്രജുലും പ്രതികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റതായ പാടുകള്‍ കണ്ടെത്തിയിരുന്നു. പ്രജുലിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുളത്തില്‍ മൃതദേഹം കണ്ടത്. വി.വി നാരായണന്‍ , സരോജിനി ദമ്പതികളുടെ മകനാണ് പ്രജുല്‍. സഹോദരന്‍: രജില്‍.

മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നടുവില്‍ പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങള്‍ സജീവമാണ്. ഇവര്‍ക്കെതിരെ പൊലിസ് കര്‍ശനമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്. പ്രജുലിന്റെ കൊലപാതകത്തില്‍ കൂട്ടുപ്രതിയായ നടുവില്‍ കിഴക്കെ കവലയിലെ ഷാക്കീര്‍ ഒളിവിലാണ് ഇയാള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് മൊബൈല്‍ ഫോണിലൂടെ രാത്രിവിളിച്ചു വരുത്തിയാണ് പ്രതികള്‍ പ്രജുലിനെ മര്‍ദ്ദിച്ച് അവശനാക്കി പൊട്ടക്കുളത്തില്‍ തള്ളിയിട്ടു കൊന്നത്.

മിഥിലാജിനെ നേരത്തെ കഞ്ചാവ് കേസില്‍ പൊലിസ് പിടികൂടിയിരുന്നു. തന്റെ കഞ്ചാവ് വില്‍പനയെ കുറിച്ചുള്ള വിവരം പൊലിസിന് നല്‍കിയത് സുഹൃത്തായ പ്രജുലാണെന്ന സംശയത്തെ തുടര്‍ന്നാണ് സൗഹൃദ ഭാവത്തില്‍ വിളിച്ചു വരുത്തി കൊല ചെയ്ത തെന്നാണ് പൊലിസിന്റെ നിഗമനം.