- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ യുസി കോളേജിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം; റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നത് സോന അറിഞ്ഞു; പലതും സഹിച്ചും വിവാഹത്തിന് സമ്മതിച്ചു; മതം മാറാന്‍ നിര്‍ബന്ധിച്ചു; പൊന്നാനി പോയി രണ്ടുമാസം നില്‍ക്കണമെന്ന് പറഞ്ഞു; റമീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ സുഹൃത്തുക്കള്‍
റമീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ സുഹൃത്തുക്കള്‍
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് പറവൂര്‍ പാനായിക്കുളം സ്വദേശി റമീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത്. റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ സോനയുടെ കൈവശമുണ്ടായിരുന്നതായി സോനയുടെ സുഹൃത്ത് ജോണ്‍സി പറഞ്ഞു. റമീസ് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയെന്നും ജോണ്‍സി വെളിപ്പെടുത്തി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അടിമാലിയിലെത്തിയ റമീസ് അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. റമീസ് കഴിഞ്ഞ ഞായറാഴ്ച സോനയെ വീട്ടിലേക്ക് കൊണ്ടുപോയി. മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് സോന പറഞ്ഞു. മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചു. മതം മാറണമെങ്കില്‍ റജിസ്റ്റര്‍ വിവാഹം ചെയ്യണമെന്ന് സോന പറഞ്ഞു. സഹോദരനോട് വിവരം പറയരുതെന്നും സോന പറഞ്ഞതായും സുഹൃത്ത് പറഞ്ഞു.
കറുകടത്തെ സോന എല്‍ദോസാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. സോനയുടെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത റമീസിന്റെ അറസ്റ്റ് കോതമംഗലം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യാപ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കന്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും പ്രതി ചേര്‍ത്തേക്കും. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്. കോതമംഗലം കറുകടം കടിഞ്ഞുമ്മേല്‍ ഹൗസില്‍ എല്‍ദോസിന്റെയും ബിന്ധുവിന്റെയും മകളാണ് സോന. സോനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ റമീസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.റമീസിന്റെ വീട്ടില്‍ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് സോനയുടെ കുറിപ്പിലുള്ളത്. കഴിഞ്ഞ ശനിയാഴ്ചയാണ് ടിടിസി വിദ്യാര്‍ത്ഥിനിയായ സോന എല്‍ദോസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പ്. റമീസിന്റെ ബന്ധുക്കളും ഇതിന് കൂട്ടുനിന്നുവെന്നും കുറിപ്പില്‍ പറയുന്നു. ടിടിസി വിദ്യാര്‍ഥിനിയായ സോനയും പറവൂര്‍ പാനായിക്കുളത്തെ റമീസും തമ്മില്‍ ആലുവ യുസി കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ മതം മാറണണെന്ന് ആദ്യം മുതലേ റമീസും കുടുംബവും നിര്‍ബന്ധം പിടിച്ചു.
സോന മതം മാറാന്‍ ഒടുവില്‍ തയ്യാറായി. അതിനിടെയാണ് മൂന്ന് മാസം മുന്‍പ് സോനയുടെ അച്ഛന്‍ എല്‍ദോസ് വീടിനടുത്തുള്ള കുളത്തില്‍ മുങ്ങി മരിച്ചത്. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്ന ഒരു വര്‍ഷം കഴിഞ്ഞുമതി വിവാഹമെന്ന് റമീസിന്റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍ റമീസിനും കുടുംബത്തിനും അത് സമ്മതമായിരുന്നില്ല. സോന ഉടന്‍ പൊന്നാനിയില്‍ പോയി മതം മാറണമെന്നും റമീസിന്റെ വീട്ടില്‍ തന്നെ താമസിക്കണമെന്നും പുറത്ത് പോകരുതെന്നും റമീസിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിര്‍ബന്ധം പിടിച്ചു. അതിനിടെയാണ് ഓഗസ്റ്റ് ആദ്യവാരത്തില്‍ റമീസിനെ ആലുവയില്‍ നിന്ന് അനാശ്യാസത്തിന് പിടികൂടിയത്. ഇതറിഞ്ഞതോടെ റമീസിനെ സോന ചോദ്യം ചെയ്തു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ തന്നെ സോന സമ്മതം അറിയിച്ചു. എന്നാല്‍ ഇനി മതം മാറാന്‍ തയ്യാറല്ലെന്നും റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും നിലപാടെടുത്തു. റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിധരിപ്പിച്ച് സോനയെ തന്റെ പാനായിക്കുളത്തെ വീട്ടിലെത്തിച്ചു. മതം മാറണമെന്ന് റമീസ് വീണ്ടും നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് പറയുന്നു. തന്നെ റമീസ് മര്‍ദ്ദിച്ചതും മതം മാറാന്‍ നിര്‍ബന്ധിച്ചതുമെല്ലാം റമീസിന്റെ ഉമ്മയുടെയും ഉപ്പയുടെയും സാനിധ്യത്തിലായിരുന്നു എന്ന് സോനയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. വീട്ടിലേക്ക് മടങ്ങിയ സോനയെ കഴിഞ്ഞയാഴ്ച മുഴുവന്‍ റമീസ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചു എന്നും പൊലീസ് കണ്ടെത്തി. റമീസും സോനയും തമ്മില്ലുള്ള ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പൊലീസിന് കിട്ടി.
'ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാന്‍ സാധിക്കില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. എന്നാല്‍ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്താമെന്ന വ്യാജേന വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു. റമീസിന്റെ തെറ്റുകള്‍ ഉപ്പയും ഉമ്മയും അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോര തന്റെ വീട്ടില്‍ നില്‍ക്കണമെന്നും കര്‍ശനമായി പറഞ്ഞു'- എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
ഒടുവില്‍ വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ സാധിക്കില്ല, അപ്പന്റെ മരണം തളര്‍ത്തിയ എന്നെ എല്ലാവരും ചേര്‍ന്ന് മരണത്തിലെത്തിച്ചിരിക്കുന്നു. ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ എന്ന് ആത്മഹത്യ കുറിപ്പ് എഴുതിവച്ച് സോന ശനിയാഴ്ച വൈകിട്ട് ജീവനൊടുക്കി. ആത്മഹത്യ കുറിപ്പ് സോന റമീസിന്റെ ഉമ്മക്ക് അയച്ചു കൊടുത്തിരുന്നു. ഉമ്മ ഇത് സോനയുടെ അമ്മയ്ക്ക് അയച്ചുകൊടുത്തു. ബിന്ദു വീട്ടിലെത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്ത കോതമംഗലം പൊലീസ് റമീസിനെ രാവിലെ കസ്റ്റഡിയിലെടുത്തു. റമീസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റവും സോനയെ ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തി കേസുടുത്തിട്ടുണ്ട്.
സഹോദരി വലിയ മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നതായി സോനയുടെ സഹോദരന്‍ ബേസില്‍ എല്‍ദോസ് പറഞ്ഞു. 'റമീസ് കല്യാണാലോചനയുമായി വീട്ടില്‍ വന്നിരുന്നു. റമീസും സോനയും ഒരുമിച്ച് പഠിച്ചതാണ്. വിവാഹത്തിനായി സോന മതം മാറണമെന്ന് റമീസ് ഞങ്ങളോട് പറഞ്ഞു. പൊന്നാനി പോയി രണ്ടുമാസം നില്‍ക്കണമെന്ന് പറഞ്ഞു. സഹോദരിയുടെ ഇഷ്ടം കണക്കിലെടുത്ത് ഞങ്ങളത് സമ്മതിച്ചു. കഴിഞ്ഞദിവസം റമീസിനെ ഇമ്മോറല്‍ ട്രാഫിക്കിന് ഒരു ലോഡ്ജില്‍ നിന്ന് പിടിച്ചിരുന്നു. ഇതറിഞ്ഞ സോന ഇനി മതം മാറാന്‍ പറ്റില്ല, രജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞു. സോന കൂട്ടുകാരിയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെനിന്ന് റമീസ് ആലുവയില്‍ പോയി രജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കൊണ്ടുപോയി. എന്നിട്ട് വീട്ടില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദ്ദിച്ചു. പൊന്നാനിയിലേക്ക് പോകാന്‍ വാഹനം തയ്യാറാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. റമീസിന്റെ മാതാപിതാക്കളും സഹോദരിയും കൂട്ടുകാരും അവിടെയുണ്ടായിരുന്നു'- സഹോദരന്‍ വെളിപ്പെടുത്തി.