തിരുവനന്തപുരം: ചാലയിലെ വര്‍ഷങ്ങളുടെ പഴക്കമുള്ള എം.ആര്‍.ടി പാത്രക്കട ഉടമയായിരുന്ന ടി. നടരാജന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇളയ മകന്‍. ജ്യേഷ്ഠനും ഭാര്യയും ചേര്‍ന്ന് സാമ്പത്തികലാഭത്തിനു വേണ്ടി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പിതാവിന് മതിയായ ചികിത്സ നല്‍കിയില്ലെന്നും മകന്റെ ആരോപണം. കേസെടുത്ത് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഫോര്‍ട്ട് പോലീസ് വേണ്ടരീതിയില്‍ അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിച്ച് എന്‍. സുവീന്ദ്രന്‍.

കൈമനം, എന്‍.എസ്.എസ് കോളേജ് റോഡ്, ശ്രീഹൗസില്‍ താമസിച്ചിരുന്ന നടരാജന്‍ 2021 ഒക്ടോബര്‍ 14 ന് വീണ് കാലിന്റെ എല്ലുപൊട്ടി കരമന സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തി. ഒപ്പം താമസിച്ചിരുന്ന മൂത്ത മകനും ഭാര്യയുമാണ് കൂടെയെത്തിയത്. ഒക്ടോബര്‍ 24 ന് ഡിസ്ചാര്‍ജ് ചെയ്തു പോയെങ്കിലും 26 ന് ശ്വാസംമുട്ടലിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തി.

ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന്് അറിയിച്ചെങ്കിലും 30 ന് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് എഴുതിവാങ്ങി പോകുകയായിരുന്നെന്ന് സുവീന്ദ്രന്‍ ആരോപിക്കുന്നു. നടരാജന് തീരുമാനങ്ങള്‍ എടുക്കാനും വലതുകൈ ഉപയോഗിച്ച് ഒപ്പിടാനും യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ അസാധാരണമായ ഒരു സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങിയാണ് ആശുപത്രി വിട്ടത്്.




തുടര്‍ന്ന് നവംബര്‍ ഒന്‍പതിന് ഗുരുതരാവസ്ഥയില്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ വേണ്ടരീതിയില്‍ ചികിത്സ നല്‍കാതിരുന്നതാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്ന് സുവീന്ദ്രന്‍ പരാതിപ്പെടുന്നു. ഒന്‍പതിന് ആശുപത്രിയിലെത്തിച്ച നടരാജന്‍ 15 ന് മരിച്ചു. തുടര്‍ന്ന് ജ്യേഷ്ഠനും ഭാര്യയും തമിഴ്‌നാട്ടിലുള്ള രണ്ട് അഭിഭാഷകരും ചേര്‍ന്ന് വ്യാജരേഖകള്‍ സൃഷ്ടിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ചതായും വ്യാജവില്‍പ്പത്രം ഉണ്ടാക്കിയതായും സുവീന്ദ്രന്റെ പരാതിയിലുണ്ട്്. ചാലയിലെ എം.ആര്‍.ടി മെറ്റല്‍സ് മാര്‍ട്ട് ജി.എസ്.ടി രേഖകളില്‍ വ്യാജരേഖ ഹാജരാക്കി കൈവശപ്പെടുത്തി വഞ്ചിച്ചതായും സുവീന്ദ്രന്‍ പരാതിപ്പെടുന്നു. തിരുവനന്തപുരത്ത് ചാലയില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള പാത്രക്കടയാണ് എം.ആര്‍.ടി.