കൊട്ടാരക്കര: ഓട്ടോക്കാരന്‍ രാജന്‍ ബാബു ജ്യോതിഷി വേഷം കെട്ടി നാട്ടുകാരെ പറ്റിച്ചു വിലസിയ കഥ ഇപ്പോള്‍ കേരളം മുഴുവന്‍ ഹിറ്റാണ്. എന്നാല്‍ രാജന്റെ സ്വാധീന വിട്ട അങ്ങ് ഗള്‍ഫ് നാടുകളില്‍ വരെ എത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊട്ടാരക്കരയിലും പുത്തൂരിലും ഓട്ടോറിക്ഷ ഓടിച്ചു നടന്ന രാജനാണ് ഇപ്പോള്‍ പീഡന കേസില്‍ പിടിയിലായ മുരാരി തന്ത്രിയെന്ന് അറിഞ്ഞോടെ നാട്ടുകാര്‍ മൂക്കത്ത് വിരല്‍വെക്കുകയാണ്.

അക്കാലത്ത് വരുമാനം പോരെന്ന് പറഞ്ഞാണ് രാജന്‍ ജോതിഷ വഴിയിലേക്ക് നീങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആദ്യം ജ്യോല്‍സനായിരുന്നു. കടയ്ക്കലാണ് അന്ന് ജ്യോതിഷാലയം തുടങ്ങിയത്. ജ്യോതിഷം അല്‍പ്പം ക്ലച്ചുപിടിച്ചതോടെ പിന്നീട് പ്രൊഫഷണല്‍ വഴികളിലേക്ക് ഇയാള്‍ തിരിഞ്ഞു. ഹൈടെക്ക് ആകാന്‍ വേണ്ടി റീല്‍സ് ചെയ്തും യുട്യൂബ് ചാനലിലൂടെ പ്രവചനങ്ങള്‍ നടത്തിയും അതിവേഗം പ്രശസ്തനായി. ഏതിനിടെ ഒമാനിലും ജ്യോതിഷ കേന്ദ്രം തുടങ്ങി. ഇത് വഴി സമ്പത്തും എത്തി.

ജ്യോതിഷത്തിന്റെ തട്ടിപ്പു വഴികള്‍ തിരിച്ചറിഞ്ഞതോടെയാണ് ഇയാള്‍ കൂടുതല്‍ തട്ടിപ്പു മാര്‍ഗ്ഗങ്ങള്‍ തേടിയത്. പിന്നീട് തന്ത്രിയെന്ന നിലയിലേക്കും മാറി. താനൊരു തന്ത്രിയാണെന്ന് സ്വയം മാര്‍ക്കറ്റ് ചെയ്തു. ചില ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠയ്ക്ക് കാര്‍മികത്വം വഹിക്കുകയും ചെയ്തു. ഇതെല്ലാം റീല്‍സാക്കി പ്രചരിപ്പിച്ചതും ഇയാള്‍ തന്നെ. ഇതിനിടയിലാണ് പേര് മാറ്റി മുരാരി തന്ത്രിയെന്നാക്കിയത്. മുരാരി തന്ത്രിയെ തേടി പല ബിസിനസുകാരും കൊട്ടാരക്കര പുത്തൂരിലെത്തി. ഉദ്ദിഷ്ഠകാര്യത്തിനായി രാഷ്ട്രീയക്കാരും നിരവധി ഇവിടെയെത്തിയിട്ടുണ്ട്.

ബാധയൊഴിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ പെട്ടെന്നാണ് മുരാരി തന്ത്രിയെന്ന രാജേന്ദ്രബാബു പ്രശസ്തനായത്. ഇതിനിടയിലാണ് ബാധയൊഴിപ്പിക്കാന്‍ അമ്മയോടൊപ്പമെത്തിയ 16 കാരിയുടെ നേര്‍ക്ക് ലൈംഗിതാക്രമം നടത്തിയത്. ബാധ ഒഴിപ്പിക്കല്‍ എന്നു പറഞ്ഞ് സിനിമാ സ്റ്റൈലില്‍ മര്‍ദ്ദനം തന്നെയായിരുന്നു മുരാരിയുടെ വിദ്യകള്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പൂജാമുറിയെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ കൊണ്ടുപോയത് അയാളുടെ കിടപ്പുമുറിയിലേക്കാണെന്നും അവിടെ വെച്ച് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഒരു മണിക്കൂറോളം പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ അടച്ചിട്ടാണ് തന്ത്രി ക്രൂരത കാട്ടിയത്.

കുട്ടിയെ തനിച്ച് വിടാന്‍ അമ്മ ആദ്യം വിസമ്മതിച്ചെങ്കിലും പ്രതിയുടെ ഭാര്യയും അമ്മയും ചേര്‍ന്ന് ഇവരെ നിര്‍ബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടി പുറത്തുവരാത്തതിനെ തുടര്‍ന്ന് മാതാവ് ബഹളം വെച്ചതോടെ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിവരികയായിരുന്നു. ഈ സമയത്തും 'കുട്ടിയുടെ ദേഹത്ത് ബാധയുണ്ടെന്നും തൊട്ടാല്‍ നിങ്ങള്‍ക്കും ബാധ കിട്ടും' എന്നും പറഞ്ഞ് തന്ത്രി അമ്മയെ ഭയപ്പെടുത്താന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

നാട്ടുകാര്‍ സംഘടിച്ചതോടെ ജ്യോതിഷാലയത്തിന്റെ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ട പ്രതിയെ ഭരണിക്കാവിലെ ഒരു ഹോട്ടലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മുരാരി തന്ത്രിയുടെ പ്രധാന ആയുധം ഇയാളുടെ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് ചാനലുകള്‍ ആയിരുന്നു. പ്രമുഖ നടന്‍മാരുടെയും രാഷ്ട്രീയക്കാരുടെയും പേരുകള്‍ വലിച്ചിഴച്ച് തനിക്ക് വലിയ സ്വാധീനമുണ്ടെന്ന് വരുത്തി തീര്‍ക്കും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എത്തുന്ന സ്ത്രീകളെ 'നിങ്ങളുടെ കൂടെ ഒരു ബാധയുണ്ട്, ഇത് മാറ്റാതിരുന്നാല്‍ മക്കള്‍ക്ക് ആപത്താണ്' എന്ന് പറഞ്ഞ് ഭയപ്പെടുത്തും. ബാധയൊഴിപ്പിക്കാന്‍ തനിച്ച് മുറിയില്‍ വരണമെന്ന് നിര്‍ബന്ധിക്കുന്നത് ഇയാളുടെ സ്ഥിരം ശൈലിയായിരുന്നു. പത്താം ക്ലാസ്സുകാരി കാണിച്ച ധൈര്യമാണ് ഇയാളുടെ ഇത്രയും കാലത്തെ ക്രൂരതകള്‍ വെളിച്ചത്ത് കൊണ്ടുവന്നത്.

ഭരണിക്കാവിലെ ലോഡ്ജില്‍ ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയത് ആരാണ് എന്നതിനെക്കുറിച്ച് പുത്തൂര്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.ഇയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ പല പ്രമുഖരുടെയും പേരുകള്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്. നിലവില്‍ സെക്ഷന്‍ 354 (സ്ത്രീത്വത്തെ അപമാനിക്കല്‍), പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുമ്പ് ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചവര്‍ ആരെങ്കിലും ഭയം മൂലം പരാതി നല്‍കാതിരിക്കുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കുകയാണ്.