- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'രാത്രി പതുങ്ങി മുറിയിലെത്തി; അച്ഛന്റെ മുഖത്ത് തലയണ കൊണ്ട് അമർത്തി പിടിച്ചു; അമ്മ എല്ലാം നോക്കിനിന്നു..!'; നിർണായകമായി ആ ഒമ്പതുവയസുകാരന്റെ തുറന്നുപറച്ചിൽ; അന്വേഷണത്തിൽ തെളിഞ്ഞത് അരുംകൊല; എല്ലാത്തിനും കാരണം കടയിലെ പ്രണയം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഞെട്ടൽ!
ജയ്പുര്‍: ഹണിമൂൺ ആഘോഷിക്കാൻ പോയി ഒടുവിൽ ഭാര്യയും കാമുകനും കൂടി ചേർന്ന് സ്വന്തം ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്ത വളരെ നടുക്കത്തോടെയാണ് കേട്ടത്. ഇപ്പോഴിതാ, മറ്റൊരു ഞെട്ടിപ്പിക്കുന്ന അരുംകൊലയുടെ വിവരങ്ങളാണ് ജയ്‌പ്പുരിൽ നിന്നും പുറത്തുവരുന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഭാര്യയും കാമുകനും വാടകക്കൊലയാളിയും പിടിയിൽ.
രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി വീരു എന്ന മാന്‍സിങ് ജാദവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ അനിത, അനിതയുടെ കാമുകന്‍ കാശിറാം പ്രജാപത്, വാടക കൊലയാളികളില്‍ ഒരാളായ ബ്രിജേഷ് ജാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വാടകക്കൊലയാളികളായ മൂന്നുപേര്‍കൂടി ഇനി പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു.
ജൂണ്‍ ഏഴാം തീയതി രാത്രി ആല്‍വാര്‍ ഖേര്‍ലിയിലെ സ്വന്തം വീട്ടില്‍വെച്ചാണ് വീരു കൊല്ലപ്പെടുന്നത്. പക്ഷെ മരണം വളരെ സാധാരണ മരണമായി ചിത്രീകരിക്കാനായിരുന്നു ഭാര്യയുടെ പ്ലാൻ. എന്നാല്‍, എല്ലാം നേരില്‍ക്കണ്ട ദമ്പതിമാരുടെ ഒന്‍പതുവയസ്സുള്ള മകന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അച്ഛനെ കൊല്ലുന്നതും അമ്മ ഇത് നോക്കിനില്‍ക്കുന്നതും താന്‍ കണ്ടുവെന്നായിരുന്നു സംഭവത്തിന് രണ്ടുദിവസത്തിന് ശേഷം ഒന്‍പതുവയസ്സുകാരന്‍ വെളിപ്പെടുത്തിയത്. ഇതിനോടപ്പം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണ്‍വിളി വിവരങ്ങളും പോലീസ് തെളിവായി ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് അനിത ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടിയത്.
അനിതയും കാശിറാമും തമ്മിലുള്ള ബന്ധത്തിന് വീരു എതിരാകുമെന്ന് കണ്ടതോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പേ ഇതിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
എല്ലാത്തിനും കാരണം കടയിലെ പ്രണയമെന്നും പോലീസ് പറഞ്ഞു. ആല്‍വാറിലെ ഖേര്‍ലിയില്‍ ചെറിയ പലചരക്കുകട നടത്തി വരുകയായിരുന്നു അനിത. കാമുകനായ കാശിറാം പ്രദേശത്തെ തട്ടുകടക്കാരനാണ്. അനിതയുടെ കടയില്‍ ഇയാള്‍ വരുന്നത് പതിവായിരുന്നു. ഈ പരിചയമാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാനായി അനിതയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ രണ്ടുപേരും തീരുമാനിച്ചു.
കൊലപാതകം നടത്താനായി രണ്ടുലക്ഷം രൂപയ്ക്ക് നാലംഗ ക്വട്ടേഷന്‍ സംഘത്തെയും കണ്ടെത്തി. സംഭവദിവസം രാത്രി മുന്‍കൂട്ടി തീരുമാനിച്ചതുപോലെ അനിത വീടിന്റെ പ്രധാനവാതിലും ഗേറ്റും തുറന്നിട്ടു. രാത്രിയോടെ കാശിറാം ക്വട്ടേഷന്‍ സംഘവും ബൈക്കുകളില്‍ സ്ഥലത്തെത്തി. തുടര്‍ന്ന് കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വീരുവിനെ ആക്രമിക്കുകയും ശ്വാസംമുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
വീട്ടില്‍വെച്ച് വീരു ആദ്യം കുഴഞ്ഞുവീണ് മരിച്ചെന്നാണ് അനിത ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍, മരിച്ചയാളുടെ ശരീരത്തിലെ പരിക്കും പല്ലുകള്‍ പൊട്ടിയതും സംശയത്തിനിടയാക്കി. ഇതോടെ വീരുവിന്റെ സഹോദരന്‍ ഗബ്ബാര്‍ ജാദവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് ഒന്‍പതുവയസ്സുകാരന്‍ സംഭവത്തെക്കുറിച്ച് പോലീസിനോട് പറഞ്ഞത്. ഇതിനൊപ്പം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പോലീസിന് ലഭിച്ചു. പ്രതികള്‍ വീരുവിന്റെ വീട്ടിലെത്തിയതിന്റെ തെളിവിനായി പ്രദേശത്തെ നൂറോളം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. അനിതയുടെയും കാമുകന്റെയും ഫോണ്‍വിളി വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.