ചെന്നൈ: തമിഴ്നാട് കരൂരിലെ സർക്കാർ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പുലർച്ചെ നാലരയോടെയാണ് 27 വയസുകാരി ശ്രുതിയെ ഭർത്താവ് കൊലപ്പെടുത്തിയത്. കരൂർ കുളിത്തലൈ സ്വദേശിയായ വിശ്രുത് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ആശുപത്രയിൽ ചികിത്സയിലായിരുന്ന ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവശേഷം പ്രതി വിശ്രുത് ഒളിവിൽ പോകുകയായിരുന്നു.

ബെംഗളൂരു സ്വദേശിയാണ് ശ്രുതി. 7 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. രണ്ട് മക്കളുണ്ട്. ചെന്നൈയിൽ ഡ്രൈവറായിരുന്നു വിശ്രുത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടെ വിശ്രുത് ശ്രുതിയെ മർദിച്ചു. ഇതേതുടർന്ന് മൂക്ക് പൊട്ടി ചോരയൊലിച്ച നിലയിൽ രാത്രി ശ്രുതിയെ നാട്ടുകാരാണ് കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച പുലർച്ചെ നാലരയോടെ ആശുപത്രിയിലെത്തിയ വിശ്രുത് ശ്രുതിയുടെ മുറിയിൽ കയറി അരയിലൊളിപ്പിച്ച കത്തി കൊണ്ട് മൂന്ന് തവണ കുത്തി. കഴുത്തിലാണ് കുത്തേറ്റതെന്നാണ് സൂചന. ശ്രുതി തൽക്ഷണം മരിച്ചു. ആശുപത്രി ജീവനക്കാർ എത്തും മുൻപേ വിശ്രുത് ഇറങ്ങിയോടി. ശ്രുതിയുടെ മൃതദേഹം കരൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജയലളിതയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി രാമസ്വാമിയുടെ മകനാണ് വിശ്രുത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറയുന്നു.