ജയ്പുർ: വെറും അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ഫോണിലൂടെ അശ്ലീല വീഡിയോ കാണിച്ച് കൊടുത്തതിനും പിന്നാലെ മോശമായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട് സർക്കാർ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ.

രാജസ്ഥാനിലെ ടോങ്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഝിലാൽ ബ്ലോക്കിലെ ​ഗോപാൽപുര വില്ലേജിൽ സ്ഥിതി ചെയ്യുന്ന ​ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂൾ അധ്യാപകനായ ലായിഖ് അഹമ്മദ് ഖുറേഷിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലായിഖിനെതിരായ കേസ് എടുത്തത്. ഇയാളുടെ ക്ലാസിൽ ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്.

സെപ്റ്റംബർ പത്താംതീയതി ലായിഖ് ക്ലാസിൽവെച്ച് മൊബൈൽ ഫോണിൽ വിദ്യാർഥിനികൾക്ക് അശ്ലീലവീഡിയോ കാണിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്ന് നിവായി പോലീസ് വ്യക്തമാക്കി.

ഞായറാഴ്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ഇപ്പോൾ വിട്ടിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

കേസിലെ പ്രതിയായ ഇയാളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.