കോഴിക്കോട്: പുത്തൂർമഠം ഭാഗങ്ങളിൽ നൂറോളം വീടുകളിൽ മോഷണം നടത്തിയ മോഷ്ടാക്കൾ അറസ്റ്റിൽ. സാലു എന്ന ബുള്ളറ്റ് സാലു(38),കോട്ടക്കൽ സ്വദേശി സുഫിയാൻ (37) എന്നിവരെയാണ് ഡെപ്യുട്ടി കമ്മിഷണർ അങ്കിത് സിംഗിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളജ് എ.സി.പി ഉമേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്.

ഈ വർഷമാദ്യം മുതൽ ഇത് വരെ മുപ്പതോളം വീടുകളിൽ നിന്നായി നൂറിലധികം പവൻ സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും കവർച്ച ചെയ്ത പ്രതി മുൻപ് നൂറോളം മോഷണ കേസുകളിൽ ഉൾപ്പടെ പ്രതിയാണ്. പ്രതിയായ സാലു വീട്ടിൽ സ്ഥിരമായി എത്താറില്ല. ലോറിയിൽ ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോഷണം നടത്തുന്നത്.

ഓരോ മോഷണം കഴിയുമ്പോഴും ഗുണ്ടൽപേട്ടയിലെ ഒളിത്താവളത്തിലേക്ക് എത്തുകയും. ശേഷം അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് വന്ന് മോഷണവസ്തുക്കൾ വിൽപ്പന നടത്തി വീണ്ടും ഗുണ്ടൽപേട്ടയിലേക്ക് പോയി ചൂതാട്ടത്തിനും,ആർഭാഢജീവിതത്തിനും വേണ്ടി പണം ചെലവഴിക്കും. ഇതാണ് ഇവരുടെ പതിവ് രീതി.

ശേഷം കൈയിൽ പണം തീരുമ്പോൾ വീണ്ടും കവർച്ചക്കായി എത്തി സന്ധ്യയായാൽ സ്കൂട്ടറിൽ കറങ്ങിയും മറ്റും ആളില്ലാത്ത വീട് കണ്ട് വെക്കും. തലേന്ന് ഒളിപ്പിച്ച് വെച്ച ആയുധവുമായി ഓട്ടോയിലോ,മറ്റു വാഹനങ്ങളിലോ കയറി ലക്ഷ്യസ്ഥാനത്ത് എത്തുകയും മോഷണം നടത്തിയ ശേഷം സ്ഥലത്ത് കിടന്ന് പുലർച്ചെ നടന്നും വാഹനത്തിന് ലിഫ്റ്റ് അടിച്ച് ശേഷം കിട്ടിയ ബസിൽ ബോർഡർ കടക്കുകയും ചെയ്യും. ഇതാണ് ഇയാളുടെ പ്രധാന രീതിയെന്ന് പോലീസ് വ്യക്തമാക്കി.