ഇടുക്കി: നാട്ടിൽ ഇപ്പോൾ ലഹരി ഉപയോഗങ്ങൾ വർധിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ഒരു പരിധി അധികൃതർ പിടിച്ചു കെട്ടും. അങ്ങനെ ഒരു സംഭവമാണ് ഇടുക്കി നെടുങ്കണ്ടത്ത് നടന്നത്. നാടകീയമായ സംഭവങ്ങളാണ് അവിടെ നടന്നത്.

പോലീസിനെ കണ്ട് ബൈക്കിൽ നിന്ന് ഇറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവ് പൊട്ട കിണറ്റിൽ വീണു. ശേഷം മൂന്ന് മണിക്കൂറിലധികം കിണറ്റിൽ കിടന്ന നജ്മലിനെ ഫയർഫോഴ്സെത്തിയാണ് ഒടുവിൽ ഒരുവിധം കരക്ക് കയറ്റിയത്. ഒപ്പമുണ്ടായിരുന്നയാളെ പത്ത് ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു.

നെടുങ്കണ്ടത്തുള്ള ഒരു ബാറിന് പുറകിൽ യുവാക്കൾ ലഹരി കൈമാറ്റം നടത്തുമെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെ തുടർന്നാണ് നെടുങ്കണ്ടം - കൈലാസപ്പാറ ഇടവഴിയിൽ എട്ട് മണിയോടെ പോലീസ് പരിശോധന ആരംഭിച്ചു. അപ്പോഴാണ് ഇതുവഴി വന്ന ബൈക്ക് പരിശോധനക്കായി പോലീസ് കൈകാണിച്ചത്. നെടുംകണ്ടം സ്വദേശികളായ ശ്രീക്കുട്ടനും നജ്മമലുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്.

ശേഷം ബൈക്ക് നിർത്തിയ ഉടൻ പിന്നിലിരുന്ന നജ്മൽ കയ്യിലുള്ള ബാഗുമായി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപെട്ടു. ഒടുവിൽ സ്പീഡിൽ ഓടുന്നതിനിടെ നിയന്ത്രണം തെറ്റി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു.

തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറോളം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും രക്ഷപെട്ടയാളെ കണ്ടെത്താൻ സാധിച്ചില്ല. ഈ സമയമത്രയും കിണറ്റിലേക്കിട്ടിരുന്ന പൈപ്പിൽ വിടാതെ പിടിച്ച് കിടക്കുകയായിരുന്നു നജ്മല്‍. തിരച്ചിൽ സംഘം മടങ്ങിയപ്പോൾ പതുകെ പൈപ്പിൽ പിടിച്ച് മുകളിലേക്ക് കയറുവാൻ പുള്ളി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്ന് പതിനൊന്ന് മണിയോടെ കിണറ്റിനുള്ളിൽ കിടന്ന് ഒരു ഗതിയും ഇല്ലാതെ നജ്മൽ അലറി വിളിച്ചു. ശബ്‍ദം കേട്ട ഉടനെ തന്നെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഫയർഫോഴ്സ് സംഘമെത്തി നജ്മലിനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇയാളെ പറഞ്ഞയച്ചു. പോലീസിനെ കണ്ടു പേടിച്ചിട്ടാണ് ഓടിയതെന്നാണ് ഇയാൾ പിന്നീട് പറഞ്ഞത്. ഒപ്പം ഉണ്ടായിരുന്ന ശ്രീക്കുട്ടനെ പത്തു ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റു ചെയ്തു. മേഖലയിൽ ലഹരിവസ്തുക്കളുടെ കൈമാറ്റവും ഉപയോഗവും വ്യാപകമാണെന്ന് നാട്ടുകാരും പറഞ്ഞു.