കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ വിശദീകരണം ശരിവച്ച് കേസിലെ പ്രതി അനന്തുകൃഷ്ണന്റെ മൊഴി. ഇന്ന് കോടതിയില്‍ ഹാജരാക്കനെത്തിച്ചപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അനന്തു വ്യക്തമാക്കി.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു പറഞ്ഞു. രാഷ്ട്രീയക്കാരും ജുഡീഷ്യറിയിലെ ഉന്നതരുമടക്കം ഉള്‍പെട്ട കേസായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. മാത്യുകുഴല്‍നാടന്‍ എംഎല്‍എയ്ക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ ഹാജരാക്കവെ അനന്തുകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.

രാഷ്ട്രിയക്കാരും, ഉദ്യോഗ്രസ്ഥരും ഉള്‍പ്പെട്ട കേസ് എന്നും സുരക്ഷ വേണം എന്നും പ്രതി അനന്തുകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞു. നാളെ ജാമ്യ അപേക്ഷ പരിഗണിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം അപേക്ഷക്കര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അനന്തുകൃഷ്ണന്‍ വ്യക്തമാക്കി. സിഎസ്ആര്‍ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറാണെന്നും അത് നടന്നില്ല അതുകൊണ്ട് ഉണ്ടായ പ്രതിസന്ധിയാണെന്നും അനന്തു പറയുന്നു.

അതേസമയം പാതിവില തട്ടിപ്പ് വണ്ടന്‍മേട് പോലീസ് അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുവിന്റെ രണ്ടാമത്തെ അറസ്റ്റ്. ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാതിവില തട്ടിപ്പില്‍ അനന്തുവിനെ പ്രതിയാക്കി വണ്ടന്‍മേട് പോലീസ് കേസെടുത്തിരുന്നു. ആനന്ദകുമാറും ഈ കേസില്‍ പ്രതിയാണ്. അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങും.

പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി പൊലീസ് മേധാവിയുടെ ഉത്തരവിറങ്ങിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്.

ആരോപണം നിഷേധിച്ച് കുഴല്‍നാടന്‍

പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനില്‍നിന്ന് പണംവാങ്ങിയെന്ന ആരോപണം നിഷേധിച്ച് മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍. താന്‍ പണം വാങ്ങിയെന്നൊരു മൊഴി അനന്തു നല്‍കിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ടയിടങ്ങളില്‍നിന്ന് വിവരംലഭിച്ചിട്ടുണ്ടെന്നും കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞാന്‍ ഏഴുലക്ഷം രൂപ വാങ്ങിച്ചെന്ന് തെളിയിക്കേണ്ട. സാധാരണക്കാരന്, സാമാന്യജനത്തിന് പ്രഥമദൃഷ്ട്യാ സംശയംതോന്നുന്ന സാഹചര്യങ്ങള്‍ എങ്കിലും ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലാണ് ഈ വാര്‍ത്ത കൊണ്ടുവന്നത്. അത് തെളിയിക്കാന്‍ ആ ചാനലിനെ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിക്കുകയും ചെയ്തു. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആ മൊഴി കണ്ടുവെന്നാണ് ചാനല്‍ പറയുന്നത്. എന്താണ് നിങ്ങളുടെ വിശ്വാസ്യതയെന്നും കുഴല്‍നാടന്‍ ആരാഞ്ഞു.