ഇടുക്കി: മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികളായ ആദിക (19), വേണിക (19), സുതന്‍ (19) എന്നിവരാണ് മരിച്ചത്. ആദിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വേണികയും സുതനും ആശുപത്രിയില്‍വച്ചാണ് മരിച്ചത്. ഒരു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലാണ്.

നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ്. ഗുരുതര പരിക്കേറ്റ 3 പേരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ട്. 40 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റ് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

വാഹനത്തില്‍ 37 വിദ്യാര്‍ത്ഥികളും മൂന്ന് അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. കേരള രജിസ്ട്രേഷനിലുള്ള ബസിലാണ് ഇവരെത്തിയത്. കേരള - തമിഴ്‌നാട് എക്കോ പോയിന്റില്‍ വച്ചായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.