കോഴിക്കോട്: സഹപാഠികളുടേയും അധ്യാപകരുടെയും ശരീര ഭാഗങ്ങള്‍ രഹസ്യമായി പകര്‍ത്തി സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വിറ്റുവെന്ന പരാതിയില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയും തിക്കോടി സ്വദേശിയുമായ ആദിത്യദേവിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.

ക്ലാസ് മുറികളില്‍നിന്നാണ് സഹപാഠികളുടേയും അധ്യാപകരുടേയും ശരീര ഭാഗങ്ങള്‍ ആദിത്യദേവ് അവരറിയാതെ പകര്‍ത്തിയത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഇയാള്‍ ടെലഗ്രാമിലൂടെ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥികള്‍ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കോളേജ് മാനേജ്മെന്റ് കോഴിക്കോട് സൈബര്‍ പൊലീസ് സ്റ്റേഷനിലും കസബ സ്റ്റേഷനിലും പരാതി നല്‍കി. പിന്നാലെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിയെ സ്ഥാപനത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചു.

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പ്രമുഖ കൊമേഴ്സ് പഠന സ്ഥാപനത്തിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശരീരഭാഗങ്ങളുടെ ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ വില്‍പന നടത്തിയത്. ചിത്രങ്ങളെല്ലാം ക്ലാസ് റൂമില്‍ നിന്നാണ് പകര്‍ത്തിയത്. ഒരു ചിത്രത്തിന് 39 രൂപയാണ് ഈടാക്കിയിരുന്നത്. തിക്കോടി സ്വദേശിയായ വിദ്യാര്‍ത്ഥി ആദിത്യദേവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു.