കൊല്ലം: കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ കുണ്ടറയ്ക്കും എഴുകോണിനുമിടയില്‍ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം അടിമുടി ദൂരൂഹം. അറസ്റ്റിലായ പ്രതികളുടെ കുറ്റസമ്മത മൊഴി അവിശ്വസനീയമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇളമ്പള്ളൂര്‍ രാജേഷ് ഭവനില്‍ രാജേഷ് (39), പെരുമ്പുഴ പാലപൊയ്ക ചൈതന്യയില്‍ അരുണ്‍ (33) എന്നിവരെ ഇന്നലെ രാത്രിയോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സമീപവാസിയാണ് ട്രാക്കില്‍ പോസ്റ്റ് കണ്ടെതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവരെ വിവരമറിയിച്ചത്. ഇയാളുടെ അവസരോചിതമായ ഇടപെടലില്‍ വലിയ അപകടമാണ് ഒഴിവായതെന്ന് പോലീസ് പറഞ്ഞു. പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിന് മിനിറ്റുകള്‍ക്കുമുന്‍പ് രണ്ടുതവണ ട്രാക്കിനു കുറുകേ പോസ്റ്റിന്റെ ഭാഗം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പാളത്തില്‍ ആദ്യം പോസ്റ്റ് കണ്ടത്. സംഭവമറിഞ്ഞ് പോലീസെത്തി നീക്കംചെയ്തു. എന്നാല്‍, രണ്ടുമണിക്കൂറിനുശേഷം വീണ്ടും പാളത്തില്‍ അതേയിടത്ത് പോസ്റ്റ് കണ്ടെത്തി. പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു സംഭവം. അട്ടിമറിസാധ്യത ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രാജേഷും അരുണും ഒട്ടേറെ ക്രിമിനല്‍ക്കേസുകളിലെ പ്രതികളാണ്. കുണ്ടറയില്‍ എസ്.ഐ.യെ ആക്രമിച്ച കേസിലടക്കം പ്രതികളാണ്. ടെലിഫോണ്‍ പോസ്റ്റിനൊപ്പമുള്ള കാസ്റ്റ് അയണ്‍ വേര്‍പെടുത്തി ആക്രിയായി വില്‍ക്കുന്നതിനുവേണ്ടിയാണ് പോസ്റ്റ് കുറുകേവെച്ചതെന്നാണ് പ്രതികള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് വിശ്വസിക്കുന്നില്ല.

വണ്ടിതട്ടി മുറിയുമെന്നായിരുന്നു പ്രതീക്ഷ. കൂടുതല്‍പ്പേര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ പെരുമ്പുഴയിലെ ബാറിനുസമീപത്തുനിന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞ സ്‌കൂട്ടര്‍ രണ്ടുദിവസംമുന്‍പ് പോലീസിന്റെ രാത്രിപരിശോധനയില്‍ കണ്ടിരുന്നു. മുഖസാദൃശ്യവും പരിശോധിച്ചശേഷമാണ് ഇവരെ പിടികൂടിയത്.

പാളത്തില്‍ പോസ്റ്റ് കുറുകേവെച്ചത് ആദ്യം കണ്ടത് സമീപവാസി വിഷ്ണുവായിരുന്നു. തുടര്‍ന്ന് കുണ്ടറ ഈസ്റ്റ് റെയില്‍വേ സ്റ്റേഷനിലെ ഗേറ്റ് കീപ്പര്‍ ആനന്ദിനെ വിളിച്ചറിയിച്ചു. ആനന്ദ് കുണ്ടറ റെയില്‍വേ സ്റ്റേഷനിലും എഴുകോണ്‍ പോലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് എഴുകോണ്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി പോസ്റ്റ് മാറ്റുകയും റെയില്‍വേ പോലീസില്‍ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും കുണ്ടറ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പുലര്‍ച്ചെ 3.30-ന് ട്രാക്കില്‍ വീണ്ടും പോസ്റ്റിന്റെ ഭാഗം കിടക്കുന്നത് കണ്ടെത്തി. രണ്ടുതവണ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ടതോടെ അട്ടിമറിശ്രമമാണോ എന്ന ആശങ്കയായി.

റെയില്‍വേ ട്രാക്കിന് 100 മീറ്റര്‍ ദൂരത്ത് ദേശീയപാതയോരത്തുനിന്ന ടെലിഫോണ്‍ പോസ്റ്റാണ് ട്രാക്കിനുകുറുകേ െവച്ചിരുന്നതെന്ന് രാവിലെതന്നെ കണ്ടെത്തി. രാത്രി 12 മണിയോടെ രണ്ട് യുവാക്കള്‍ പോസ്റ്റിനുസമീപം നില്‍ക്കുന്നതിന്റെയും 12.15-ഓടെ പോസ്റ്റ് പിഴുത് ദേശീയപാത കുറുകേകടന്ന് കൊണ്ടുപോകുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പുനലൂര്‍ റെയില്‍വേ പോലീസ്, ആര്‍.പി.എഫ്., മധുര റെയില്‍വേ ക്രൈംബ്രാഞ്ച് എന്നിവരുടെ നേതൃത്വത്തിലും കുണ്ടറ പോലീസിന്റെ നേതൃത്വത്തിലുമാണ് അന്വേഷണം തുടങ്ങിയത്.

റോഡുവക്കില്‍ വച്ച് ചുറ്റികയ്ക്ക് അടിച്ചിട്ടും പൊട്ടാത്തതിനെ തുടര്‍ന്നാണ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്നാണ് മൊഴി. പൊലീസും ആര്‍.പി.എഫും അട്ടിമറി സാദ്ധ്യത തള്ളിയിട്ടില്ല. അര്‍ദ്ധരാത്രി 12.15 ഓടെ കൊല്ലത്ത് നിന്ന് പാലരുവി എക്‌സ്പ്രസ് പുനലൂരിലേക്ക് പോയിരുന്നു. യുവാക്കള്‍ കണ്ടില്ലായിരുന്നെങ്കില്‍ 3.35 ഓടെ തിരിച്ചുവരുന്ന ട്രെയിന്‍ അപകടത്തില്‍പ്പെടുമായിരുന്നു. ആര്‍.പി.എഫ് സംഘം രണ്ടാമത് പോസ്റ്റ് മാറ്റിയിരുന്നില്ലെങ്കില്‍ 6.30 എത്തുന്ന ചെന്നൈ എഗ് മോര്‍ എക്‌സ്പ്രസും അപകടത്തില്‍പ്പെടുമായിരുന്നു. ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറകളില്‍ നിന്ന് ലഭിച്ചത് പൊലീസിന് തുണയായി.അര്‍ദ്ധരാത്രി 12.45 ഓടെ രണ്ട് യുവാക്കള്‍ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് നടന്നുവരുന്ന ദൃശ്യം സമീപത്തുള്ള പെട്രോള്‍ പമ്പിലെ നിരീക്ഷണ കാമറയില്‍ നിന്ന് ലഭിച്ചു. ഇതില്‍ യുവാക്കളുടെ മുഖം ഏകദേശം വ്യക്തമായിരുന്നു. തൊട്ടടുത്തുള്ള നിരീക്ഷണ കാമറയില്‍ നിന്ന് യുവാക്കള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദൃശ്യവും ലഭിച്ചു.

കുണ്ടറ പൊലീസിന്റെ പട്രോളിംഗ് സംഘവും വെള്ളിയാഴ്ച രാത്രി അരുണും രാജേഷും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നത് കണ്ടിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ രാത്രി പ്രതികള്‍ സ്ഥലത്തുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പെരുമ്പുഴയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.