ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്നങ്ങളാണെന്നാണ് സൂചന. ഉച്ചയ്ക്കാണ് സംഭവം.

മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുടുംബപ്രശ്നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച കൃഷ്ണപ്രിയ. ഭര്‍ത്താവുമായി പ്രശ്നങ്ങളെ തുടര്‍ന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഉച്ചയ്ക്ക് 2 മണിയോടെ തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവല്‍ ക്രോസിന് സമീപം സ്‌കൂട്ടറിലെത്തിയ അമ്മയും മകളും അതുവഴി വന്ന മെമു ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.

വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്കായിരുന്ന പ്രിയയെ മലപ്പുറത്തേക്ക് സ്ഥലംമാറ്റമായിരുന്നു. ജോലി രാജിവച്ചു വിദേശത്തേക്കു പോകാന്‍ ഭര്‍ത്താവ് പ്രിയയെ നിര്‍ബന്ധിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.