തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ 23-കാരിയായ യുവതി മുന്‍പും സമാനമായ കേസുകളില്‍ പിടിയിലായതായി വിവരം. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെര്‍ളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌നേഹയുടെ പേരില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മുന്‍പും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം. തളിപ്പറമ്പ് സ്വദേശിനിയാണ് പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനി. ഫെബ്രുവരിയിലായിരുന്നു സ്‌നേഹ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സ്‌കൂളില്‍ വച്ച് കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ബാഗില്‍നിന്നു ലഭിച്ച മൊബൈല്‍ ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. നിരവധി തവണ സ്നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.

യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്നേഹ മെര്‍ലിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്സ്ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്.

12-കാരിയായ കുട്ടിക്ക് പുറമെ, 14 വസയുള്ള ആണ്‍കുട്ടിയേയും സ്നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പീഡിപ്പിച്ചതിന്റെ വീഡിയോ ചിത്രീകരിക്കുകയും പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ ഈ ദൃശ്യങ്ങള്‍ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. സി.പി.ഐ. നേതാവായിരുന്ന കോമത്ത് മുരളിയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് സ്നേഹ മെര്‍ളിനെതിരേ പോലീസ് കേസ് നിലവിലുണ്ട്.