മലപ്പുറം: മലപ്പുറം ഊരകത്ത് ഫോണിലൂടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ പരാതി നല്‍കി യുവതി. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് ഭര്‍ത്താവ് വീരാന്‍ കുട്ടിക്കെതിരെ യുവതി പരാതി നല്‍കിയത്. വിവാഹ സമ്മാനമായി നല്‍കിയ 30 പവന്‍ സ്വര്‍ണം വീരാന്‍കുട്ടിയും കുടുംബവും കൈക്കലാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം ഉപേക്ഷിച്ചത്. നിയമ വിരുദ്ധ മുത്തലാഖിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നരവര്‍ഷംമുമ്പാണ് മലപ്പുറം ഊരകം സ്വദേശിയായ യുവതിയും കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ സൗന്ദര്യമില്ല എന്ന് പറഞ്ഞ് പീഡനം തുടങ്ങിയെന്നാണ് യുവതി പറഞ്ഞു.

ഗര്‍ഭിണിയായിരിക്കെ തലകറങ്ങി വീണപ്പോള്‍ മാരകരോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞു വീട്ടിലേക്ക് മടക്കി വിട്ടു. കുഞ്ഞ് പിറന്നിട്ടു പോലും ഭര്‍ത്താവ് തിരിഞ്ഞുനോക്കിയില്ല. പതിനൊന്നുമാസത്തിനുശേഷം കഴിഞ്ഞദിവസം പിതാവിനെ വിളിച്ച് മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുന്നുവെന്ന് വീരാന്‍കുട്ടി പറഞ്ഞു.

ഉപ്പയെ വിളിച്ച് ഭര്‍ത്താവ് വളരെ മോശമായിട്ടാണ് സംസാരിച്ചിരുന്നതെന്നും തെറിവിളിച്ചിരുന്നുവെന്നും ഊരകം സ്വദേശിനിയായ യുവതി പറഞ്ഞു. കല്യാണം കഴിഞ്ഞശേഷം സൗന്ദര്യമില്ലെന്നും സ്വര്‍ണം കുറവാണെന്നും പറഞ്ഞായിരുന്നു ക്രൂരത നേരിട്ടത്. ഒരു മാസം വല്ലാത്ത ക്രൂരതയാണ് അനുഭവിച്ചതെന്ന് യുവതി പറഞ്ഞു. ഒന്നും രണ്ടും മൂന്നും ഞാന്‍ ചൊല്ലി ഇനിയൊരിക്കലും തന്നെ വേണ്ടെന്ന് ഭര്‍ത്താവ് ഉപ്പയോട് പറഞ്ഞു.

50 പവനാണ് അവര്‍ ചോദിച്ചത്. എന്റെ വീട്ടുകാര്‍ക്ക് 30 പവനാണ് നല്‍കാനായത്. ഇതിന്റെ പേരിലാണ് പീഡനം നേരിട്ടത്. പിന്നീട് തനിക്ക് മാരക രോഗമാണെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതിനിടയില്‍ താന്‍ ഗര്‍ഭിണിയായിരുന്നു. എല്ലാവരും കുഞ്ഞിനെ ഒഴിവാക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍, താന്‍ ഇപ്പോള്‍ കുഞ്ഞിനെ വളര്‍ത്തുന്നുണ്ട്. മൂപ്പരുടെ ഉപ്പയാണ് എനിക്ക് മാരകമായ അസുഖമുണ്ടെന്നാണ് പറഞ്ഞത്. രണ്ടു വര്‍ഷമാണ് പോയത്. കുഞ്ഞിന്റെ കാര്യത്തിലും തനിക്കും നീതി കിട്ടണമെന്നും യുവതി പറഞ്ഞു.

രോഗിയായ മകളെയാണ് തനിക്ക് വിവാഹം കഴിച്ചുതന്നതെന്നും തന്നെ കബളിപ്പിച്ചെന്നുമൊക്കെ ഇയാള്‍ യുവതിയുടെ അച്ഛനോട് ഫോണിലൂടെ പറഞ്ഞു. വനിതാ കമ്മിഷനും പൊലീസിനും പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

യുവതിയുടെ പിതാവിനോട് സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നത്. മകളെ മൂന്ന് തലാഖും ചൊല്ലിയെന്ന് അറിയിച്ച വീരാന്‍കുട്ടി, ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാമെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും ഊരിവാങ്ങി. ആശുപത്രിയില്‍വെച്ചാണ് മഹര്‍ ഊരിയെടുത്തതെന്നും യുവതി പറയുന്നു.

യുവതിയെ മുത്തലാഖ് ചൊല്ലുമെന്ന് രണ്ട് മാസം മുന്‍പ് വീരാന്‍കുട്ടി യുവതിയുടെ പിതാവിനെ അറിയിച്ചിരുന്നു. 40 ദിവസം മാത്രമേ യുവതി ഭര്‍തൃവീട്ടില്‍ നിന്നിട്ടുള്ളൂ. അതിനുശേഷം യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും യുവതി അന്ന് ഗര്‍ഭിണിയായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും ഭര്‍ത്താവ് അന്വേഷിച്ചിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.