മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് ആലിപ്പറമ്പില്‍ വാക്കുതര്‍ക്കത്തിനിടെ 57കാരനെ ബന്ധുവായ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. ആലിപ്പറമ്പ് പുത്തന്‍വീട്ടില്‍ സുരേഷ് ബാബു (57) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ സത്യനാരായണ (53)നെ പോലീസ് അറസ്റ്റ് ചെയ്തു. സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്.

മുമ്പും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇരുവരും മദ്യപിക്കുകയും പരസ്പരം കലഹിക്കുകയും പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി പത്തിനും 11നും ഇടയിലായി കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ വീട്ടിലേക്കുള്ള ഇലക്ട്രിക്കല്‍ ലൈനിന്റെ ഫ്യൂസ് പ്രതി സത്യനാരായണന്‍ എടുത്തുമാറ്റിയിരുന്നു. തുടര്‍ന്ന് കെഎസ്ഇബിയില്‍ നിന്നാണെന്ന് പറഞ്ഞു സുരേഷിന്റെ ബാബുവിന്റെ മകന്‍ ഫോണിലൂടെ ഫ്യൂസ് ഊരാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നതെന്ന്് ചോദിച്ചു.

ഞാന്‍ ഫീസ് ഇടാമെന്ന് പറഞ്ഞ് സത്യനാരായണന്‍ സുരേഷ് ബാബുവുമായി ഫോണിലൂടെ തര്‍ക്കമുണ്ടായി. ഇതിനിടെ ഫ്യൂസ് ഇടാനായി സത്യനാരായണന്‍ കത്തിയുമായി സ്ഥലത്തെത്തി. ഇതോടെ സുരേഷ് ബാബുവും സത്യനാരായണവും തമ്മില്‍ അടിപിടിയുണ്ടായി. താഴെവീണ സത്യനാരായണന്‍ അരയില്‍ കരുതിയിരുന്ന കത്തികൊണ്ട് സുരേഷ് ബാബുവിന്റെ നേര്‍ക്ക് കുത്തുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. എട്ടോളം കുത്തുകളേറ്റിട്ടുണ്ട്. നെഞ്ചിലേറ്റ കുത്താണ് മരണകാരണം.

കൃത്യത്തിന് ശേഷം വീട്ടിലെത്തിയ സത്യനാരായണന്‍ വസ്ത്രം മാറി പോകാന്‍ ഒരുങ്ങുമ്പോഴാണ് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. മദ്യപിച്ച് 2023-ല്‍ സത്യനാരായണന്‍ സുരേഷ് ബാബുവിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ഏറെനാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. പ്രതിയുമായി പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്തു.