പാരീസ്: സ്‌കൂൾ വരാന്തയിലൂടെ ഭ്രാന്തമായി ഓടുന്ന 15-കാരനെ കണ്ട് അധ്യാപകർ ഒന്ന് പതറി. പിന്നാലെ സ്‌കൂൾ പരിസരത്ത് നടന്നത് അതിദാരുണ സംഭവം. കൈയിൽ കത്തിയുമായി ഓടിയ കൗമാരക്കാരൻ കണ്ട് സ്ഥലത്ത് പോലീസ് അടക്കം തമ്പടിച്ചു. ഒടുവിൽ നടന്ന പരിശോധനയിലാണ് കൊടുംകൊലപാതക വിവരം അറിയുന്നത്. ഒരു ക്ലാസ് മുറിക്കുള്ളിൽ കുത്തി വികൃതമാക്കിയ നിലയിൽ സുരക്ഷാ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാരീസിലാണ്‌ ദാരുണ സംഭവം നടന്നത്.

സ്കൂളിലെത്തിയ വിദ്യാർത്ഥിയുടെ ബാഗ് പരിശോധിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്. 31കാരിയായ സുരക്ഷാ ജീവനക്കാരിയെ 15കാരൻ കുത്തികൊലപ്പെടുത്തുകയായിരുന്നു. ഫ്രാൻസിലെ മിഡിൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചൊവ്വാഴ്ച സ്കൂൾ നടന്ന പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ 15കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

ബാഗ് പരിശോധനയ്ക്ക് സുരക്ഷാ ജീവനക്കാരിക്കൊപ്പമുണ്ടായിരുന്ന പോലീസുകാരനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇയാൾ തന്നെയാണ് 15കാരനെ പിടിച്ചുവച്ചത്. ഫ്രാൻകോയിസ് ഡോൽട്ടോ സ്കൂളിലാണ് അക്രമമുണ്ടായത്. അധ്യാപക സഹായിക്ക് വിദ്യാർത്ഥിയുടെ ബുദ്ധിശൂന്യമായ അക്രമത്തിൽ ദാരുണാന്ത്യം സംഭവിച്ചതായാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നതായും സർക്കാർ ഇത്തരം അക്രമങ്ങളെ നിയന്ത്രണത്തിൽ വരുത്തുമെന്നും ഇമ്മാനുവൽ മക്രോൺ എക്സിലെ കുറിപ്പിൽ പറയുന്നു.

അതേസമയം, ഇത്തരത്തിലുള്ള അക്രമ സംഭവങ്ങൾ ഫ്രാൻസിൽ പതിവില്ലാത്തതായതിനാൽ തന്നെ സംഭവത്തിൽ വലിയ രീതിയിലുള്ള ആശങ്കയാണ് ആളുകൾക്കിടയിലുള്ളത്. ഈ വ‍ർഷം മുതലാണ് വിദ്യാഭ്യാസ വകുപ്പ് ബാഗ് പരിശോധനകൾ ആരംഭിച്ചത്. ചില സ്കൂളുകളിൽ ഇത് വളരെ പരിമിതമായാണ് നടക്കുന്നത്. രണ്ട് മാസത്തിൽ നടന്ന പരിശോധനയിൽ 186 കത്തികളാണ് വിവിധ വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിൽ നിന്ന് കണ്ടെത്തിയത്. 32 പേരെ കസ്റ്റഡിയിൽ എടുത്തതായും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഏപ്രിൽ മാസത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥി നാല് സഹപാഠികളെ കുത്തിപരിക്കേൽപ്പിച്ചിരുന്നു.