പന്തളം: മലയാളിയായ പര്‍വതാരോഹകന്‍ ഷേഖ് ഹസന്‍ ഖാന്‍ യുഎസിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. 17,000 അടി ഉയരത്തിലുള്ള പര്‍വ്വത നിരയാണ് ഇത്. . ഈ പര്‍വതത്തിന് മുകളില്‍ എത്തിയ അദ്ദേഹം ഇന്ത്യന്‍ പതാക ഉയര്‍ത്തിയെന്നും അതിനു ശേഷം അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് കുടുങ്ങിയെന്നും നാട്ടിലുള്ള കുടുംബത്തിനു വിവരം ലഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ഷണമില്ലാതെയാണ് കഴിയുന്നതെന്നു ഷേഖിന്റെ സുഹൃത്തുക്കള്‍ വഴി അറിഞ്ഞതായി മാതാപിതാക്കളായ പൂഴിക്കാട് കുട്ടംവെട്ടിയില്‍ ദാറുല്‍ സലാമില്‍ അലി അഹമ്മദ് ഖാനും ഷാഹിദയും പറഞ്ഞു.

ഡെനാലിയിലേക്കുള്ള ഹസന്റെ രണ്ടാമത്തെ യാത്രയാണിത്. ഈ മാസം നാലിനാണ് വീട്ടില്‍ നിന്നു പുറപ്പെട്ടത്. ചെന്നൈയിലെ സുഹൃത്തിനൊപ്പമായിരുന്നു രണ്ടാമത്തെ ഡെനാലി യാത്ര. അഞ്ചിന് ചെന്നൈയിലെത്തിയ ശേഷം ദുബായ് വഴി അമേരിക്കയിലേക്ക് പോവുകയായിരുന്നു. 10ന് അമേരിക്കയില്‍ നിന്നു വിഡിയോ കോള്‍ വഴി സംസാരിച്ചിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. അന്നാണു ചിത്രങ്ങള്‍ അവസാനം പങ്കുവച്ചതും. പര്‍വതാരോഹണം തുടങ്ങുകയാണെന്നും അറിയിച്ചിരുന്നു.

സംഭവം കേന്ദ്രമന്ത്രിമാരുടെ അടക്കം ശ്രദ്ധയില്ഡപ്പെടുത്തിയിട്ടുണ്ട്. രക്ഷാദൗത്യത്തില്‍ ഉടന്‍ ഇടപെടണമെന്ന് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയോടു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍ദേശിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവുമുയര്‍ന്ന പര്‍വതങ്ങള്‍ കീഴടക്കിയ മലയാളിയെന്ന നേട്ടത്തിനുടമ കൂടിയാണ് ഷേഖ് ഹസന്‍. സെക്രട്ടേറിയറ്റില്‍ ധനകാര്യ വകുപ്പില്‍ അസി. സെക്ഷന്‍ ഓഫിസറായ ഷേഖ് അവധിയെടുത്താണ് പര്‍വതാരോഹണത്തിനു സമയം കണ്ടെത്തിയിരുന്നത്. സാധാരണ മുന്‍പുള്ള യാത്രകളില്‍ ഇടവേളകളില്‍ സാറ്റലൈറ്റ് കോള്‍ വഴി കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നതായിരുന്നു രീതി. ഇത്തവണ അമേരിക്കയില്‍ നിന്നു വിളിച്ച ശേഷം പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്ന് മാതാവ് ഷാഹിദ പറഞ്ഞു.