വിജയവാഡ: ആന്ധ്രാപ്രദേശില്‍ 15 വയസ്സുള്ള പെണ്‍കുട്ടി നരിട്ടത് കൊടിയ ലൈംഗിക പീഡനം. 14 പേര്‍ ചേര്‍ന്ന് തന്നെ നിരന്തരമായ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ താന്‍ നിരന്തരം പീഡിപ്പക്കപ്പെട്ടിരുന്നതായി പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. നിലവില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയായതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 17 പേരെ ശ്രീ സത്യസായി ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.പുരുഷന്മാര്‍ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി മൊഴി നല്‍കി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയായതെന്നു പെണ്‍കുട്ടി പറഞ്ഞു.

ഗര്‍ഭിണിയായിട്ടും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. രണ്ടു മാസം മുന്‍പു വരെ പീഡനം നടന്നിട്ടുണ്ട്. ഇതിനിടെ പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നതായും പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. പെണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. എട്ടു മാസം ഗര്‍ഭിണിയായിട്ടും എന്തുകൊണ്ടാണ് വീട്ടുകാര്‍ ഇതിനെ കുറിച്ച് മനസ്സിലാക്കാതിരുന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.