മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. തല വെട്ടി മാററിയ നിലയില്‍ നാല്് മൃതദേഹങ്ങള്‍ ഒരു പാലത്തില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പടിഞ്ഞാറന്‍ മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തിന്റെ തലസ്ഥാനത്തെ ഒരു പാലത്തിലാണ് നാല് ശിരഛേദം ചെയ്യപ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അവരുടെ തലകള്‍ അടുത്തുള്ള ഒരു പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തി.

തിങ്കളാഴ്ച ഉണ്ടായ അക്രമങ്ങളില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ മൃതദേഹങ്ങള്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടേതാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മയക്ക് മരുന്ന് സംഘങ്ങളായ ലോസ് ചാപ്പിറ്റോസും ലാ മയീസയും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ശക്തരായ സിനലോവ കാര്‍ട്ടലിന്റെ നിയന്ത്രണം കൈയ്ക്കലാക്കുന്നതിനായി നിരന്തരമായ പോരാട്ടമാണ് നടക്കുന്നത്. കുലിയാക്കന്‍ നഗരത്തിലാണ് പ്രധാനമായും സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നത്. ദിവസവും ഈ നഗരത്തില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലമായ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. നഗരത്തില്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ എല്ലാ ദിവസവും കാണാന്‍ കഴിയും.

പല വീടുകളിലും വെടിയുണ്ടകള്‍ തറഞ്ഞു കയറിയ പാടുകള്‍ കാണാം. അക്രമങ്ങളുടെ ഫലമായി ഇവിടെ ബിസിന്സ് കേന്ദ്രങ്ങളും സ്‌ക്കൂളുകളും എല്ലാം അടച്ചിടുന്നതും പതിവാണ്. നഗരത്തിലെ പ്രധാന റോഡുകളില്‍ എല്ലാം മുഖംമൂടി ധരിച്ച യുവാക്കള്‍ ബൈക്കുകളില്‍, ആയുധങ്ങളുമായി സഞ്ചരിക്കുന്നതും പതിവ് കാഴ്ചയാണ്. കുപ്രസിദ്ധ മയക്കുമരുന്ന് രാജാവ് ജോക്വിന്‍ എല്‍ ചാപ്പോ ഗുസ്മാന്റെ മക്കളുടെ നേതൃത്വത്തിലുള്ള സംഘമായ ലോസ് ചാപ്പിറ്റോസ് അവരുടെ ദീര്‍ഘകാല എതിരാളിയായ ജാലിസ്‌കോയുമായി സഖ്യത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തൂക്കിയിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ അതേ ഹൈവേയില്‍ വെടിയേറ്റ് പരിക്കേറ്റ നിലയില്‍ പതിനാറ് പുരുഷന്‍മാരെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാളുടെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയിലാണ്.

മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കുറിപ്പില്‍ പുതിയ സിനാലോവയിലേക്ക് സ്വാഗതം എന്നെഴുതി വെച്ചിരുന്നു. അതേ സമയം സിനലോവയില്‍ സമ്പൂര്‍ണ്ണ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈനിക, പോലീസ് സേനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് എന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ മെക്സിക്കോ സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും പറയുന്നത് അധികാരികള്‍ക്ക് അക്രമികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ്.

കഴിഞ്ഞ വര്‍ഷം രണ്ട് മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നഗരത്തെ സ്തംഭിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവിടുത്തെ ഒരു ഗ്യാംങ്ങിന്റെ തലവനെ പിടികൂടി അമേരിക്കക്ക് കൈമാറിയിരുന്നു.