റായ്പുര്‍: കോളേജ് പഠനകാലത്ത് പ്രണയം നിരസിച്ച യുവതിയോട് പ്രതികാരം ചെയ്യാന്‍ സ്പീക്കറില്‍ ഘടിപ്പിച്ച് പാഴ്‌സല്‍ ബോംബയച്ച 20 വയസ്സുകാരന്‍ പിടിയില്‍. ഛത്തീസ്ഗഡിലെ ഖൈറഗഡിലെ മാന്‍പൂരിലെ വിനയ് വര്‍മയാണ് പിടിയിലായത്. കോളജില്‍ പഠിക്കുന്നകാലം മുതല്‍ വിനയ് യുവതിയെ പ്രണയിച്ചിരുന്നെങ്കിലും തിരിച്ചുണ്ടായിരുന്നില്ല. ഇതുകാരണം വിനയ് അസ്വസ്ഥനായിരിക്കെയാണു യുവതിയുടെ വിവാഹം. തുടര്‍ന്നാണ് അവരുടെ ഭര്‍ത്താവായ അഫ്‌സര്‍ ഖാനെ ലക്ഷ്യംവച്ച് വിനയ് പാഴ്‌സല്‍ ബോംബയച്ചത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞാണു യുവാവ് ബോംബ് നിര്‍മാണം പഠിച്ചത്.

വിനയ് വര്‍മയെ അറസ്റ്റ് ചെയ്തതിനൊപ്പം, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അനധികൃത സ്‌ഫോടകവസ്തു മാഫിയയിലെ 6 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരാണു പാഴ്‌സല്‍ ബോംബുണ്ടാക്കാനായി യുവാവിന് ജലറ്റിന്‍ സ്റ്റിക്കുകള്‍ നല്‍കിയത്. 2 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തുവാണ് മ്യൂസിക് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് പാഴ്‌സലാക്കി അഫ്‌സര്‍ ഖാന്റെ കടയില്‍ മറ്റൊരാള്‍വഴി വിനയ് എത്തിച്ചത്. സംശയം തോന്നിയ അഫ്‌സര്‍ പാക്കേജ് തുറക്കാതെ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇലക്ട്രീഷ്യനായ അഫ്‌സര്‍ ഒരു ചെറിയ ഇലക്ട്രോണിക്‌സ് കട നടത്തുന്നുണ്ട്. നന്നായി പൊതിഞ്ഞ പാഴ്‌സലില്‍ ഇന്ത്യാ പോസ്റ്റിന്റെ വ്യാജ സ്റ്റിക്കറും പതിച്ചിരുന്നു. ഓഗസ്റ്റ് 15ന് പാഴ്‌സല്‍ അഴിച്ചപ്പോള്‍ സ്പീക്കര്‍ കണ്ടെത്തി. സാധാരണയേക്കാള്‍ കൂടുതല്‍ ഭാരം അനുഭവപ്പെട്ടതോടെയാണ് അഫ്‌സറിന് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. പരിശോധനയില്‍ സ്പീക്കറിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.

2 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തുവാണ് മ്യൂസിക് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് പാഴ്‌സലാക്കി അഫ്‌സര്‍ ഖാന്റെ കടയില്‍ മറ്റൊരാള്‍വഴി വിനയ് എത്തിച്ചത്. സംശയം തോന്നിയ അഫ്‌സര്‍ പാക്കേജ് തുറക്കാതെ പൊലീസിനെ അറിയിക്കുകയായിരുന്നു.