തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുപത്തിയാറുകാരിയായ കാട്ടാക്കട സ്വദേശിനിയുടെ ജീവിതം വഴി മുട്ടിച്ച് ഗുരുതര ചികിത്സ പിഴവെന്ന് ആരോപണം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന് കാട്ടാക്കട സ്വദേശിയായ യുവതി ആരോപിച്ചു. 50 സെന്റിമീറ്റര്‍ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്.

രണ്ട് വര്‍ഷം മുന്‍പ് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതി പറയുന്നത്. കഫക്കെട്ട് വന്നപ്പോള്‍ എക്‌സ് റേ എടുത്തപ്പോഴാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ശാസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഒഴിഞ്ഞു മാറുകയാണെന്നും ആരോപണമുണ്ട്. ട്യൂബ് നെഞ്ചില്‍ ഒട്ടിപ്പോയി എന്നും എടുത്ത് മാറ്റാന്‍ പ്രയാസമാണെന്നും ശ്രമിച്ചാല്‍ ജീവന് ഭീഷണിയാണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും യുവതി പറയുന്നു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെയാണ് യുവതിയുടെ പരാതി. ശസ്ത്രക്രിയ നടന്നത് 2023 മാര്‍ച്ച് 22ന്. വീണ്ടും ആരോഗ്യ പ്രശ്‌നം ഉണ്ടായപ്പോള്‍ ഇതേ ഡോക്ടറുടെ അടുത്ത് രണ്ടു വര്‍ഷം ചികിത്സ തുടര്‍ന്നു. ആരോഗ്യം പ്രശ്‌നം കടുത്തപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി.

തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് വയര്‍ കണ്ടത്. തുടര്‍ന്നു വീണ്ടും ഡോക്ടര്‍ രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടര്‍ പിഴവ് സമ്മതിച്ചെന്നും യുവതി വ്യക്തമാക്കി. രാജീവ് കുമാര്‍ മറ്റു ഡോകടര്‍മാരുമായി സംസാരിച്ചു കീ ഹോള്‍ വഴി ട്യൂബ് എടുത്തു നല്‍കാമെന്നു അറിയിച്ചു. മറ്റാരോടും പറയരുതെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.

പിന്നീട് രാജീവ് കുമാറിനെ നിര്‍ദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടി. സി.റ്റി സ്‌കാനില്‍ വയര്‍ രക്തകുഴലുമായി ഒട്ടി ചേര്‍ന്നെന്നും എടുക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ രാജീവ് കുമാര്‍ കയ്യൊഴിഞ്ഞെന്നും യുവതി ആരോപിച്ചു. തുടര്‍ ചികിത്സക്ക് മാര്‍ഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.