തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയ ആയ യുവതി ദുരിതത്തില്‍. ശസ്ത്രക്രിയയ്ക്കിടെ തൊണ്ടയില്‍ കുടുങ്ങിയ ഗൈഡ് വയറാണ് കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം റസിയ മന്‍സിലില്‍ എസ്.സുമയ്യ (26)യുടെ ജീവിതം ദുരിതത്തിലാക്കിയത്. 2023 മാര്‍ച്ച് 22നു സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഡോ. രാജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ എന്നു സുമയ്യ പറഞ്ഞു. ഈ ശസ്ത്രക്രിയയാണ് സുമയ്യയുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കിയത്.

വിവിധ ശാരീരിക അസ്വസ്ഥതകള്‍ മൂലം യുവതി ബുദ്ധിമുട്ടുകയാണ്. ശസ്ത്രക്രീയയിലൂടെ ഈ ഗൈഡ് വയര്‍ നീക്കുന്നത് ആപത്താണെന്ന് അറിഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ യുവതി. സ്ത്രക്രിയയ്കക് ശേഷം എട്ടു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. കഴുത്തിലും കാലിലും ട്യൂബുകള്‍ ഇട്ടിരുന്നു. ശസ്ത്രക്രിയയുടെ മുറിവുകള്‍ കരിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും അപ്പോള്‍ മുതല്‍ ശ്വാസംമുട്ടലും കിതപ്പുമാണ്. നടക്കാനും വീട്ടുജോലി ചെയ്യാനും പറ്റാത്ത അസ്വസ്ഥതയെ തുടര്‍ന്ന് സ്വകാര്യ ലാബിലെ ജോലി ഉപേക്ഷിച്ചു. ഡോക്ടറെ കണ്ട് മരുന്നു കഴിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മാര്‍ച്ചില്‍ കടുത്ത ചുമയെ തുടര്‍ന്നു വീടിനു സമീപത്തെ ക്ലിനിക്കിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്‌റേ എടുത്തു. നെഞ്ചിനുള്ളില്‍ എന്തോ അസ്വാഭാവികമായി കാണുന്നെന്നു ഡോക്ടര്‍ പറഞ്ഞു. ഉടന്‍ എക്‌സ്‌റേയുമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടു.

മുന്‍പു ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മറ്റു ശസ്ത്രക്രിയകള്‍ക്കു വിധേയയായിട്ടില്ലെന്നു പറഞ്ഞപ്പോള്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിലേക്ക് റഫര്‍ ചെയ്തു. അവിടെ എക്‌സ്‌റേ എടുത്തു പരിശോധിച്ചപ്പോഴാണ് ശസ്ത്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ഗൈഡ് വയറാണ് (കത്തീറ്ററും മറ്റും കടത്തുന്നതിനു മുന്നോടിയായി കടത്തിവിടുന്നത്) എന്ന് മനസ്സിലായത്. ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്യാമെന്നും പറഞ്ഞ ഡോക്ടര്‍ സിടി സ്‌കാന്‍ എടുത്തു. ഈ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ഗൈഡ് വയര്‍ നീക്കം ചെയ്യാനാകില്ലെന്നു മനസ്സിലാകുന്നത്. ഇതോടെ രോഗങ്ങളുമായി ദുരിതത്തിലാണ് ഈ യുവതി.

ഗൈഡ് വയര്‍ തിരികെ എടുക്കാത്തതിനാല്‍ രക്തത്തിലൂടെ നെഞ്ചിലെത്തിയെന്നാണു നിഗമനം. ധമനികളുമായി ഒട്ടിച്ചേര്‍ന്ന ഗൈഡ് വയര്‍ ഇനി തിരികെ എടുത്താല്‍ ഹൃദയത്തെ ഉള്‍പ്പെടെ ബാധിക്കുമെന്നും അവര്‍ അറിയിച്ചു. സുമയ്യ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു പരാതി നല്‍കി. ആശുപത്രിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി സൂപ്രണ്ട് ഡോ.ദിവ്യ സദാശിവന്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പ്രതികരണം ലഭ്യമായിട്ടില്ല.