കണ്ണൂര്‍: കുടിയാന്‍മലയില്‍ യുവതിയുടെ കിടപ്പറരംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിങ് നടത്തിയ കേസില്‍ പിടിയിലായ മൂന്നംഗസംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി 21), നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് യുവതിയുടെ പരാതിയില്‍ കുടിയാന്മല പൊലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതിയായ കിഴക്കനടിയില്‍ ശ്യാം ഒരു അടിപിടിക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കണ്ണൂര്‍ സബ്ജയിലിലാണ്. ശ്യാമും ഷമലും ഇരട്ടസഹോദരന്മാരാണ്.

ഷമലിനെ വെള്ളിയാഴ്ച രാവിലെ വീട്ടില്‍വെച്ചും ലത്തീഫിനെ പുലര്‍ച്ചെ മൂന്നിന് തളിപ്പറമ്പില്‍വെച്ചുമാണ് പിടികൂടിയത്. പുതിയ സ്ഥാപനം തുടങ്ങാന്‍ തൃശൂരില്‍നിന്ന് വാഹനത്തില്‍ സുഹൃത്തിനൊപ്പം വരികയായിരുന്നു ലത്തീഫ്. പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ടാണ് ലത്തീഫിനെ പിടികൂടിയത്.

ലത്തീഫ് സ്ത്രീകളെ പതിവായി ശല്യം ചെയ്യുന്നയാളെന്നു നാട്ടുകാര്‍ പറയുന്നു. ഇറച്ചിവെട്ടുകാരനായ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകൊണ്ടുപോയി കശാപ്പു ചെയ്യുന്നതും പതിവാണ്. ലത്തീഫിന്റെ കീഴില്‍ ഇത്തരം അനധികൃത ഇടപാടുകള്‍ നടത്തുന്ന യുവാക്കളുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതിയും ആലക്കോട് സ്വദേശിയായ സുഹൃത്തുമായുള്ള കിടപ്പറദൃശ്യം ഇരട്ട സഹോദരങ്ങളായ ശ്യാമും ശമലുമാണ് ഒളിച്ചിരുന്നു പകര്‍ത്തിയത്. യുവതിയുടെ വീട്ടില്‍ സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ എത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തി. വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയില്‍നിന്നു പണം വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.

എത്ര തുക തട്ടിയെടുത്തെന്ന് യുവതി കൃത്യമായി പറഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ദൃശ്യം യുവാക്കള്‍ ലത്തീഫിന് അയച്ചുകൊടുത്തു. ഇതോടെയാണ് പ്രശ്‌നം ഗുരുതരമായത്. ലത്തീഫും ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങി. തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ അടിപിടിക്കേസില്‍ പെട്ട് ശ്യാം റിമാന്‍ഡിലായി.