ഭുവനേശ്വര്‍: ഒഡിഷയില്‍ ദലിത് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പുരി ജില്ലയിലെ ബാലിഹര്‍ചണ്ഡി ക്ഷേത്രത്തിന് സമീപം 19 വയസ്സുകാരിയെയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആക്രമണം. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. നാലാമത്തെ പ്രതിക്കായി അന്വേഷണം തുടരുകയാണ്.

പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം ക്ഷേത്രത്തിനു സമീപം ഇരിക്കവെ ഒരു കൂട്ടം യുവാക്കള്‍ അവരുടെ ഫോട്ടോകളും വിഡിയോകളും എടുക്കുകയും അവ ഡിലീറ്റ് ചെയ്യാന്‍ പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ സംഘത്തിലെ രണ്ടുപേര്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തുവെന്ന് ബ്രഹ്‌മഗിരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടിയുടെ എഫ്.ഐ.ആറിനെ ഉദ്ധരിച്ച് പുരി പൊലീസ് സൂപ്രണ്ട് പ്രതീക് സിങ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ ആണ്‍കുട്ടിയെ മരത്തില്‍ കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു.

സംഭവത്തില്‍ മുതിര്‍ന്ന ബി.ജെ.ഡി നേതാവും മുന്‍ എം.എല്‍.എയുമായ സഞ്ജയ് ദാസ് ബര്‍മ ബി.ജെ.പി നയിക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ രംഗത്തുവന്നു. ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ ബലിഹര്‍ചണ്ഡി ക്ഷേത്രത്തിനും പരിസര പ്രദേശത്തിനും സര്‍ക്കാര്‍ ശരിയായ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂര്‍ ബീച്ചില്‍ ജൂണ്‍ 15ന് നടന്ന സമാനമായ കൂട്ടബലാത്സംഗവുമായി ഈ കേസിന് സമാനതകളുണ്ട്. അവിടെ ഒരു കോളജ് വിദ്യാര്‍ഥിനി ആക്രമിക്കപ്പെടുകയും പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒഡിഷയില്‍ ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഭുവനേശ്വറിലെ ഒരു ലോഡ്ജില്‍ വെച്ച് ഒരു സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍, ഒരു വലിയ സംഗീത പ്രോജക്റ്റ് വാഗ്ദാനം ചെയ്ത് ഗായികയായ സ്ത്രീയെ പ്രലോഭിപ്പിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കിയാണ് അതിക്രമത്തിനിരയാക്കിയത്.

സെപ്റ്റംബര്‍ 5 ന്, ഗണേശ വിഗ്രഹ നിമജ്ജനം കാണാന്‍ സഹോദരിയുടെ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന 14 വയസ്സുകാരിയെ കന്ധമാലില്‍ 28 വയസ്സുള്ള ഒരാള്‍ ബലാത്സംഗം ചെയ്തു. 9-ാം ക്ലാസ് വിദ്യാര്‍ഥിനിയെ കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കിയ സംഭവവും പുറത്തുവന്നു. കഴിഞ്ഞ മാസം മയൂര്‍ഭഞ്ചില്‍ 10 വയസ്സുള്ള ഒരു ആദിവാസി പെണ്‍കുട്ടിയെ സ്വന്തം സമുദായത്തിലെ 20 വയസ്സുള്ള ഒരു യുവാവ് ബലാത്സംഗം ചെയ്തു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.