എറണാകുളം: എറണാകുളം വടക്കന്‍ പറവൂരില്‍ ഹോട്ടലില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയയാളെ പൊലീസ് അറസ്റ്റു ചെയ്തു. വടക്കന്‍ പറവൂര്‍ സ്വദേശിയ അഖിലാണ് പിടിയിലായത്. പത്തും പതിനഞ്ചും വയസുളള കുട്ടികളും അവരുടെ അച്ഛനുമാണ് ആദ്യം ഹോട്ടലില്‍ എത്തിയത്. കുട്ടികളുടെ പിതാവ് മദ്യലഹരിയിലായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഇയാളുടെ സുഹൃത്തായും അഖിലും അവിടെയെത്തി. ഇയാളും ലഹരി ഉപയോഗിച്ചിരുന്നതായി ഹോട്ടലില്‍ എത്തിയവര്‍ പറയുന്നു.

ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പുറത്തേക്കിറങ്ങി. ഈ സമയത്ത് പ്രതിയായ അഖില്‍ സുഹൃത്തിന്റെ മകളോട് അതിക്രമം കാണിക്കുകയായിരുന്നു. ഇത് കണ്ട് നിന്ന ഹോട്ടല്‍ ജീവനക്കാര്‍ ഇടപെട്ടതോടെ നാട്ടുകാരടക്കം ഇടപെടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി അഖില്‍ വളരെ മോശമായി പെണ്‍കുട്ടിയോട് പെരുമാറിയതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പെണ്‍കുട്ടിയും പരാതി പറഞ്ഞതോടെ നാട്ടുകാര്‍ അഖിലിനെ കൈയേറ്റം ചെയ്തതിന് ശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്. പറവൂര്‍ പോലീസ് പ്രതി അഖിലിനെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഹോട്ടല്‍ ജീവനക്കാരുമായും ഭക്ഷണം കഴിക്കാനെത്തിയവരുമായും അഖില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ഇതിനിടെയാണ് കുട്ടികളിലൊരാളോട് അഖില്‍ അപമര്യാദയായി പെരുമാറിയത്. ഇത് കണ്ട പ്രദേശവാസികളാണ് അഖിലിനേയും കുട്ടികളുടെ പിതാവിനേയും പൊലീസില്‍ ഏല്‍പിച്ചത്. വടക്കന്‍ പറവൂര്‍ പൊലീസ് അഖിലിനെതിരെ പോക്‌സോ കേസും ചുമത്തി. ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതിനും ഹോട്ടലിലെ സാധന സാമഗ്രികള്‍ നശിപ്പിച്ചതിനും കുട്ടികളുടെ പിതാവിനെതിരെയും കേസെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചതും പൊലീസ് പരിശോധിക്കുന്നുണ്ട്.