കാസര്‍കോട്: അമ്മയുടെ രോഗം മാറ്റാന്‍ എത്തി 19 കാരിയായ മകളെയും കൊണ്ട് സ്ഥലംവിട്ട വ്യാജ സിദ്ധന്‍ എര്‍വാടിയില്‍ നിന്നു പൊലീസിനു പിടികൊടുക്കാതെ തന്ത്രപരമായി രക്ഷപ്പെട്ടു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അബ്ദുല്‍ റഷീദ് ആണ് യുവതിയെയും കൂട്ടി പൊലീസിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സെപ്റ്റംബര്‍ 22ന് ആണ് യുവതിയെ കാണാതായത്. പതിവുപോലെ കോളേജിലേയ്ക്ക് പോയതായിരുന്നു. വൈകുന്നരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി വ്യാജചികിത്സകന്‍ അബ്ദുല്‍ റഷീദിനൊപ്പം പോയതാണെന്നു കണ്ടെത്തിയത്.

യുവതിയെ തേടി പൊലീസ് തമിഴ്നാട്ടില്‍ എത്തിയിരുന്നു. എന്നാല്‍ പൊലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ അബ്ദുല്‍ റഷീദ് യുവതിയുമായി ആന്ധ്രാപ്രദേശിലേയ്ക്ക് കടന്നതായി പൊലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് യുവാവിനെയും യുവതിയെയും പിന്തുടര്‍ന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവാവ് എത്താന്‍ സാധ്യത ഉണ്ടെന്നു കരുതുന്ന സ്ഥലങ്ങളിലെല്ലാം നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയാണ് പൊലീസ് സംഘം തിരിച്ചെത്തിയത്. ഇതിനിടയില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് യുവതിയുമായി എര്‍വാടിയില്‍ ഉള്ളതായുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം അവിടെ എത്തുമ്പോഴേയ്ക്കും യുവാവ് തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നുവത്രെ.

നിലവില്‍ ഇയാള്‍ കര്‍ണ്ണാടകയിലേയ്ക്കു കടന്നുവെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ സംശയം. വീട്ടില്‍ നിന്നു പോകുമ്പോള്‍ ഏഴുപവനോളം സ്വര്‍ണ്ണം കരുതിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുവാവിനെ പിടികൂടാനായാല്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റു ചില പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ആത്മീയതയുടെ മറവില്‍ തട്ടിപ്പും അന്ധവിശ്വാസവും കാസര്‍കോട് ജില്ലയിലുടനീളം റാഷിദ് നിരവധി വീടുകളില്‍ 'ആത്മീയ ചികിത്സ' നടത്തി വരികയായിരുന്നുവെന്നും, പെണ്‍കുട്ടിയുടെ ഉമ്മയുടെ പ്രേതബാധയെ ഒഴിവാക്കാന്‍ വന്നതായിരുന്നു ഇയാള്‍ എന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ചിലര്‍ക്കു അദ്ദേഹം 'ഉസ്താദ്' ആയിരുന്നപ്പോള്‍, മറ്റുചിലര്‍ക്കു 'സിദ്ധന്‍'. വിശ്വസ്തര്‍ക്കു 'തങ്ങള്‍' എന്ന പേരിലും വിളിക്കപ്പെട്ടു. ആദ്യകാലത്ത് ഒരു ഹോട്ടലില്‍ പൊറോട്ട ചുട്ടെടുക്കുന്ന ജോലിയിലൂടെയാണ് റാഷിദ് ജീവിതം തുടങ്ങിയത്. പിന്നീട് അന്ധവിശ്വാസവും കപട ആത്മീയതയും ചൂഷണം ചെയ്ത് അയാള്‍ 'സിദ്ധനായി' മാറുകയായിരുന്നു. മറ്റൊരു യുവതിയില്‍ നിന്ന് 80 പവന്‍ തട്ടിയെടുത്ത തട്ടിപ്പു കേസും റാഷിദിന് എതിരെ ഉയര്‍ന്നിട്ടുണ്ട്. കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയില്‍ നിന്ന് ആത്മീയ ചികിത്സയുടെ പേരില്‍ 80 പവന്‍ തട്ടിയെടുത്ത കേസിലാണ് ആരോപണം. എന്നാല്‍ അന്ന് മധ്യസ്ഥതയിലൂടെ പരാതി ഒതുക്കിയതായും, സ്വര്‍ണം ഇതുവരെ തിരിച്ചു ലഭിച്ചിട്ടില്ലെന്നുമാണ് വിവരം.

അന്ധവിശ്വാസത്തിന്റെ ചതിയിലൂടെ കോടികള്‍?

രോഗശാന്തി, കുടുംബശാന്തി, പ്രേതബാധ, ശാപമോചനങ്ങള്‍ തുടങ്ങിയ തലക്കെട്ടുകള്‍ ചേര്‍ത്ത് വിശ്വാസികളെ വശത്ത് ആക്കുന്നതിനായി ആത്മീയ ക്ലാസുകള്‍, പ്രത്യേക പൂജകള്‍, ഉപവാസദിവസങ്ങള്‍ എന്നിങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്ധവിശ്വാസ തന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ 'ഉസ്താദ്' എന്ന റാഷിദിന്റെ തട്ടിപ്പ് ഓപ്പറേഷന്‍. ക്രിയകള്‍ക്ക് ആയിരക്കണക്കിന് രൂപ ഈടാക്കിയിരുന്നത്. ഒരു പ്രേതബാധ ഒഴിപ്പിക്കാന്‍ ഉള്ള കുറഞ്ഞത് 30,000 രൂപ മുതലായിരിക്കും. പ്രേതത്തിന്റെ 'ശക്തി' കൂടുതലാകുമ്പോള്‍ ഈടാക്കുന്ന തുക ലക്ഷങ്ങളില്‍ എത്തും.

സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യാജ ആത്മീയരും തങ്ങള്‍മാരും ജനങ്ങള്‍ക്കും സമൂഹത്തിനും വലിയ ഭീഷണിയാണെന്ന് വ്യാജന്മാരെ തുറന്നുകാട്ടാന്‍ യഥാര്‍ത്ഥ പണ്ഡിതമാര്‍ രംഗത്തിറങ്ങണമെന്ന് നാഷണല്‍ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കദിജ മൊഗ്രാല്‍ ആവശ്യപ്പെട്ടിരുന്നു . അതേസമയം, അന്ധവിശ്വാസത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മലബാര്‍ കേന്ദ്രീകരിച്ച് പ്രത്യേകിച്ചു പാലക്കാട് ഇത്തരത്തിലുള്ള നിരവധി സിദ്ധന്‍മാര്‍ വിലസുകയാണെന്നും കോടികളാണ് ഇത്തരത്തില്‍ ഇവര്‍ തട്ടിപ്പ് നടത്തി കൈവശപ്പെടുത്തുന്നതൊന്നും നിയമപരമായി പരാതി നല്‍കിയാലും ഇവര്‍ക്കെതിരെ നടപടി ഉണ്ടാകാറില്ല എന്നും ആക്ഷേപമുണ്ട് .