ബെംഗളൂരു: പീഡന കേസില്‍ ബെംഗളൂരു സര്‍വകലാശാലയലെ പ്രൊഫസര്‍ അറസ്റ്റില്‍. ലൈംഗിക പീഡനത്തിനിരയാക്കിയെന്ന 37 വയസ്സുകാരിയുടെ പരാതിയില്‍ ബെംഗളൂരു സര്‍വകലാശാലയിലെ പ്രഫസര്‍ ബി.സി. മൈലാരപ്പ ആണ് അറസ്റ്റിലായത്. ഭര്‍ത്താവ് മരിച്ചു പോയ യുവതിയെ പീഡിപ്പിക്കുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പ്രഫസര്‍ മാസങ്ങളായി ഉപദ്രവിക്കുകയാണെന്നും ഒന്നരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി.

യുവതിയെ ഉപദ്രവിച്ചതിനും കേസ് നല്‍കിയ ദേഷ്യത്തില്‍ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രൊഫസര്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. കുട്ടികളില്ലാത്ത സമയത്ത് വീട്ടിലെത്തി വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും യുവതിയുടെ യുഎസിലുള്ള സഹോദരന് അപകീര്‍ത്തികരമായ കാര്യങ്ങള്‍ അയച്ചുകൊടുത്തെന്നും പരാതിയില്‍ പറയുന്നു.

സദാശിവ നഗറിലെ കര്‍ണാടക സ്റ്റേറ്റ് ഹരിജന്‍ എംപ്ലോയീസ് അസോസിയേഷനില്‍ ജോലിചെയ്തിരുന്ന സമയത്ത്, 2022-ലാണ് പ്രൊഫസറെ ആദ്യം കണ്ടുമുട്ടിയതെന്ന് യുവതി പറയുന്നു. പരാതിക്കാരിയുടെയും ബന്ധുവായ അഭിഭാഷകന്റെയും വീട്ടിലെത്തി ബഹളം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബെംഗളൂരു വെസ്റ്റ് പോലീസ് ഡപ്യൂട്ടി കമ്മിഷണര്‍ എസ്. ഗിരീഷ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭര്‍ത്താവ് മരിച്ചശേഷം സ്വത്ത് തര്‍ക്കത്തില്‍ പ്രഫസര്‍ യുവതിയെ സഹായിച്ചിരുന്നു. പിന്നീട് കുടുംബസുഹൃത്തായ അഭിഭാഷകനെ കുറ്റപ്പെടുത്തുന്ന രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇതിനു വിസമ്മതിച്ചപ്പോള്‍ പൊതുസ്ഥലത്തുവെച്ച് അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്തെന്നും യുവതി ആരോപിക്കുന്നു. പിന്നാലെ യുവതിയെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. അശ്ലീല ശബ്ദസന്ദേശങ്ങള്‍ അയച്ചതായും പരാതിയിലുണ്ട്.