- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു; ഡിവൈഎസ്പിയുടെ മകന് അറസ്റ്റില്‍
യുവതിയുടെ സ്വർണം കവർന്നു; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ
കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകനെ പോലിസ് അറസ്റ്റ് ചെയ്തു. യുവതിയുമായി അടുപ്പത്തിലായ ശേഷം വിളിച്ചു വരുത്തി സ്വര്‍ണവും പണവും കവരുക ആയിരുന്നു. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന് ധനുഷിനെ (27) ആണ് റെയ്സ് കോഴ്സ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയാണ് തട്ടിപ്പിനിരയായത്. ഡേറ്റിങ് ആപ്പ് വഴി ഇരുവരും സൗഹൃദത്തിലായി. ആപ്പില്‍ തരുണ്‍ എന്ന പേരാണ് ധനുഷ് ഉപയോഗിച്ചിരുന്നത്. അടുപ്പം വളര്‍ന്നതോടെ യുവാവു കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 2നു വൈകിട്ട് നവക്കരയിലെ കുളക്കരയില്‍ യുവതി എത്തിയത്.
ഇരുവരും സംസാരിക്കുന്നതിനിടെ ധനുഷിന്റെ സുഹൃത്തും സ്ഥലത്തെത്തി. ഇരുവരും ചേര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തി ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന് ആഭരണങ്ങള്‍ കവര്‍ന്നു. മൊബൈല്‍ വഴി 90,000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നില്‍ ഇറക്കിവിട്ടു. രാത്രി 11നു ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കാനാവില്ലെന്നു യുവതി അറിയിച്ചതോടെ അടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തു നല്കിയ ശേഷം ഇരുവരും കടന്നു കളഞ്ഞു.
യുവതി സഹോദരിയെ ഫോണില്‍ വിളിക്കുകയും സഹോദരിയെത്തി യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നല്‍കുകയുമായിരുന്നു. ആപ്പിലെ പേരു വച്ചു നടത്തിയ അന്വേഷണത്തിലാണു ധനുഷിനെ കണ്ടെത്തിയത്. ധനുഷ് നിരവധി സ്ത്രീകളെ ഇത്തരത്തില്‍ കബളിപ്പിച്ച് പണം തട്ടിയതായി പോലിസ് കണ്ടെത്തി.
കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്ന ധനുഷ് വരുമാനം കുറഞ്ഞതിനെത്തുടര്‍ന്നാണു വിവാഹിതരായ യുവതികളെ അടക്കം ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ടു പണവും ആഭരണവും കൈക്കലാക്കാന്‍ തുടങ്ങിയതെന്നു പൊലീസ് പറഞ്ഞു.




