കൊച്ചി: കൊച്ചിയില്‍ സ്പായിലെത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയക്കേസില്‍ പ്രതിയായ എസ്‌ഐ ഒളിവില്‍. പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ.കെ ബൈജുവിനെ അന്വേഷണം വിധേയമായി സസ്‌പെന്‍ഡ് ചെയ്തതിരുന്നു. ബൈജുവിന്റെ കൂട്ടാളിയും നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയുമായ ഷിഹാമിനെ അറസ്റ്റ് ചെയ്തു. റോയല്‍ വെല്‍നസ് സ്പായില്‍ തെളിയുന്നത് ചതിയാണ്.

എസ്‌ഐ കെ.കെ. ബൈജു ഒളിവിലാണ്. ബൈജുവിന്റെ നേതൃത്വത്തില്‍ സ്പായിലെത്തിയ പലരില്‍ നിന്നും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. ബൈജുവിന്റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ബൈജുവിനെ കണ്ടെത്താനായില്ല. കേസിലെ മറ്റൊരു പ്രതിയായ സ്പായിലെ ജീവനക്കാരി രമ്യയും ഒളിവിലാണ്. കൊച്ചി സിറ്റി എആര്‍ ക്യാംപില്‍ ജോലി ചെയ്യുന്ന മരട് സ്വദേശിയായ പൊലീസുകാരനാണു പണം നഷ്ടമായത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സംശയമാണ് കേസിന് ഇടയാക്കിയത്. ഇതോടെ എസ് ഐ കുടുങ്ങുകയായിരുന്നു. ആളെ ഭീഷണിപ്പെടുത്തി പണം തട്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷിഹാം.

കൊച്ചിയിലെ മറ്റൊരു സ്റ്റേഷനിലെ സിപിഒയില്‍ നിന്നാണ് മൂന്നംഗ സംഘം നാലു ലക്ഷം രൂപ തട്ടിയത്. ഇതില്‍ രണ്ട് ലക്ഷം രൂപയും ബൈജു പോക്കറ്റിലാക്കിയെന്ന് ഷിഹാം മൊഴി നല്‍കി. ഓഗസ്റ്റ് 8ന് വൈകിട്ട് അഞ്ചരയോടെയാണ് പോലീസുകാരന്‍ ്പായിലെത്തി ബോഡി മസാജ് ചെയ്തത്. പിറ്റേന്നു രാവിലെ പത്തു മണിയോടെ മൂന്നാം പ്രതിയായ രമ്യ പൊലീസുകാരനെ വിളിച്ചു. തന്റെ താലിമാല പൊലീസുകാരന്‍ കവര്‍ന്നെന്നും സ്പായിലെത്തിയ വിവരം വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയായിരുന്നു ഷിഹാമിന്റെ ഇടപെടല്‍.

ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍, താന്‍ മാല എടുത്തിട്ടില്ലെന്നും പണം നല്‍കില്ലെന്നും കേസു കൊടുക്കാനും പൊലീസുകാരന്‍ മറുപടി പറഞ്ഞു . തുടര്‍ന്നായിരുന്നു എസ്‌ഐയുടെ ഇടപെടല്‍. പരാതിയുടെ കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ചും അറിഞ്ഞു. ഭീഷണിക്ക് പിന്നാലെ പൊലീസുകാരന്‍ നാല് ലക്ഷം രൂപ സംഘത്തിന് കൈമാറി. പിന്നീടാണ് ഈ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി മേലുദ്യോഗസ്ഥര്‍ അറിയുന്നതും കേസെടുത്ത് അന്വേഷണം ആരംഭിച്ചതും. കേസ് പെട്ടെന്ന് ഒത്തു തീര്‍ന്നതായിരുന്നു സംശയം കൂട്ടിയത്.

പൊലീസിന് ചേരാത്ത കയ്യിലിരിപ്പ് പതിവാക്കിയ ബൈജുവിനെതിരെ നേരത്തെയും നടപടികളുണ്ടായിട്ടുണ്ട്. അനാശാസ്യ കേന്ദ്രങ്ങളായി മാറിയ കൊച്ചി നഗരത്തിലെ സ്പാകളുടെ നടത്തിപ്പില്‍ പൊലീസുകാര്‍ക്കും പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ബൈജുവിനെതിരായ കേസ്. പൊലീസിന്റെ റെയ്ഡ് വിവരങ്ങളടക്കം ബൈജു ചോര്‍ത്തിയെന്ന സൂചനകളുണ്ട്.

സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്നും ഇത് ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി സിപിഒയുടെ പണം തട്ടിയ കേസില്‍ എസ്ഐക്ക് സസ്പെന്‍ഷന്‍ വരുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വലിയ ഗൂഡാലോചനയാണ് കേസില്‍ നടന്നത്. കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം സ്റ്റേഷന്‍ എസ്‌ഐ കെ കെ ബൈജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്‌ഐ ഉള്‍പ്പെട്ട സംഘം പൊലീസുകാരനില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പാലാരിവട്ടം റോയല്‍ വെല്‍നസ് സ്പാ നടത്തിപ്പുകാരന്‍ ഷിഹാം, ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികള്‍. ബോഡി മസാജിങ്ങിനു സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാരനില്‍ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എസ്ഐക്കെതിരെ കേസ്. ഹണിട്രാപ്പ് മോഡലാണ് ഈ തട്ടിപ്പും.

മുന്‍പ് കൊച്ചിയിലെ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി. ഇതിനു ശേഷമാണ് ഇപ്പോള്‍ സ്പാ നടത്തിപ്പുകാരുമായി പോലീസ് സേനാംഗത്തിന്റെ അടുപ്പം പുറത്തു വന്നിരിക്കുന്നത്. കൊച്ചി സിറ്റിയില്‍ ഏതാണ്ട് 600-ലധികം സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ നടത്തിപ്പുകാരുമായി പതിവായി ബന്ധം പുലര്‍ത്തുന്ന പോലീസുകാരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ചില സ്പാകളുടെ മറവില്‍ അനാശാസ്യ ഇടപാടുകള്‍ നടക്കുന്നതായും ഇതിന് പോലീസിലെ ചിലര്‍ ഒത്താശ ചെയ്യുന്നതായുമാണ് ആക്ഷേപം.