തിരുവനന്തപുരം: പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. റോഡില്‍ വച്ച് പുതിയ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ വാക്കേറ്റമായി. ഇന്നലെ വൈകിട്ട് ആറിന് വെള്ളനാട് കുളക്കോട് ജംക്ഷനിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നു രേഖകള്‍ കലക്ടറേറ്റില്‍ എത്തിച്ചശേഷം പഞ്ചായത്ത് വാഹനം തിരിച്ചു വരികയായിരുന്നു.


ഈ സമയം പുതിയ പ്രസിഡന്റ് വെള്ളനാട് ശശി കുളക്കോട് വച്ച് കൈകാണിച്ചു. വാഹനം നിര്‍ത്തിയശേഷം, അരുവിക്കരയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകണമെന്നും വാഹനം നല്‍കണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഓഫിസ് സമയം കഴിഞ്ഞ് വാഹനം ഓടിക്കാന്‍ കഴിയൂ എന്ന് ഡ്രൈവര്‍ നന്ദന്‍ പറഞ്ഞു. ഇതിനിടെ ശശി വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ സെക്രട്ടറി താക്കോല്‍ ചോദിച്ചെങ്കിലും പ്രസിഡന്റ് താക്കോല്‍ നല്‍കിയില്ല. തുടര്‍ന്ന് സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ വാക്കേറ്റമായി. സംഭവം അറിഞ്ഞ് വെള്ളനാട്ടെ സിപിഎം നേതാക്കളും ആര്യനാട് പൊലീസും സ്ഥലത്തെത്തി. പ്രസിഡന്റുമായി സംസാരിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. തുടര്‍ന്ന് എസ്എച്ച്ഒ സി.ഐ. ശ്യാംരാജ് ജെ.നായര്‍ പ്രസിഡന്റിനെ വീട്ടിലെത്തിച്ചു. ഇതിന് ശേഷം വാഹനം പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റി.