മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കൊലപെടുത്താന്‍ ശ്രമം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി തടഞ്ഞു നിര്‍ത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേര്‍ന്നുള്ള പെന്‍ഷന്‍ ഭവന്‍ റോഡിലാണ് ആക്രണണമുണ്ടായത്.

സ്‌കൂട്ടറില്‍ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിന്‍ തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കുഴുത്തില്‍ കുത്താന്‍ ശ്രമിച്ചെങ്കിലും അതു വഴി മറ്റ് യാത്രക്കാര്‍ വന്നതോടെ ഇയാള്‍ പെട്ടന്ന് പിന്‍മാറി ബൈക്കില്‍ കയറി രക്ഷപെട്ടു. തലയ്ക്കും, കൈക്കും പരിക്കേറ്റ യുവതിയെ മലപ്പുറം സഹകരണ അശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി.

ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരായിരുന്ന അശ്വിനും യുവതിയും നേരത്തെ പരിചയക്കാരായിരുന്നെങ്കിലും പിന്നീട് പിണങ്ങി. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതോടെ യുവതിയെ അശ്വിന്‍ ഫോണിലൂടെ വിളിച്ചും സന്ദേശങ്ങളയച്ചും ഭീഷണിപെടുത്തിയിരുന്നു. ശല്യം ചെയ്യുന്നു എന്ന് കാണിച്ച് യുവതി അശ്വിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അശ്വിനെ വിളിപ്പിച്ച് ആവര്‍ത്തിക്കരുതെന്ന് പൊലീസ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൊലപാതക ശ്രമം ഉണ്ടായത്. ആക്രമണത്തിനിടയില്‍ മറ്റ് യാത്രികര്‍ അതു വഴി വന്നതുകൊണ്ട് മാത്രമാണ് യുവതിക്ക് രക്ഷപെടാനായത്. ആശുപത്രിയിലെത്തി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. രക്ഷപെട്ട അശ്വിന്‍ കോഴിക്കോട് വരെ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈകാതെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.