ചണ്ഡീഗഢ്: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ ജമ്മു സ്വദേശിയായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താന്‍കോട്ട് പോലീസിന് ലഭിച്ച രഹസ്യവിവരമാണ് ആണ്‍കുട്ടിയിലേക്ക് അന്വേഷണമെത്താന്‍ കാരണമായത്. നിരവധി കൗമാരക്കാരെ ഐഎസ്‌ഐ വലയിലാക്കിയതായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഐഎസ്ഐ ചാരവൃത്തിക്കായി ഇന്ത്യയില്‍നിന്നും കുട്ടികളെയും റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നതായി അധകൃതര്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കുട്ടികള്‍ നിരീക്ഷണത്തിലാണ് എന്നും പോലീസ് വ്യക്തമാക്കി.

ഒരു വര്‍ഷത്തോളമായി ആണ്‍കുട്ടി ഐഎസ്‌ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നാണ് കണ്ടെത്തല്‍. രാജ്യത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഫോണ്‍ വഴി കുട്ടി കൈമാറിയതായും അന്വേഷണ സംഘം പറയുന്നു. ജമ്മുവിലെ സാംബ സ്വദേശിയാണ് അറസ്റ്റിലായ പതിനഞ്ചുകാരന്‍. ജില്ലയുടെ പല ഭാഗങ്ങളിലായി കൗമാരക്കാരുടെ ശൃംഖല തന്നെ ഇക്കൂട്ടര്‍ ഉണ്ടാക്കിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പാക്കിസ്ഥാനിലുള്ള ഐഎസ്‌ഐ ഇടനിലക്കാരുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം.

കൗമാരക്കാരിലേക്ക് അന്വേഷണമെത്തിയതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പഞ്ചാബ് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് കൗണ്‍സിലിങ് അടക്കമുള്ളവ ലഭ്യമാക്കണമെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞുപോകാതിരിക്കാനുള്ള ബോധവല്‍ക്കരണം നല്‍കണമെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

കേസിലെ അറസ്റ്റ് ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് പോലീസ് വ്യക്തമാക്കി. പത്താന്‍കോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി അറസ്റ്റിലായത്. അറസ്റ്റിലായ കുട്ടി ഒരു വര്‍ഷമായി പാക്കിസ്ഥാനിലുള്ള ഐഎസ്ഐ ഏജന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തി.

ജമ്മുവിലെ സാമ്പാ ജില്ലക്കാരനായ കുട്ടിയെ പാക്കിസ്ഥാനിലുള്ള ഐഎസ്ഐ ഏജന്റുമാരുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണ, സാങ്കേതിക വിശകലനങ്ങള്‍ക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ വഴി ഇന്ത്യയെക്കുറിച്ചുള്ള പ്രധാനപ്പെട്ടതും അതീവ രഹസ്യ സ്വഭാവമുള്ളതുമായ വിവരങ്ങള്‍ കുട്ടി പങ്കുവെച്ചിരുന്നതായും പോലീസ് പറയുന്നു.

കുട്ടിയെ വിശദമായ ചോദ്യംചെയ്തതില്‍ നിന്നും, ഈ കുട്ടി ഒറ്റയ്ക്കല്ല പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മറ്റ് കുട്ടികളും ഐഎസ്ഐയുമായി ബന്ധം പുലര്‍ത്തുന്നതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പഞ്ചാബിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രത പാലിക്കാനും സമാനമായി പാക്കിസ്ഥാന്റെ വലയില്‍പെട്ടതായി സംശയം തോന്നുന്ന കുട്ടികളെ കണ്ടെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ നീക്കത്തിന്റെ വ്യാപ്തിയും പങ്കുവെക്കപ്പെട്ട വിവരങ്ങളുടെ സ്വഭാവവും സ്ഥിരീകരിക്കുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. എസ്എസ്പി ഓഫീസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണത്തെയും തുടര്‍ നടപടികളെയും കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു.

'അറസ്റ്റ് ചെയ്ത കുട്ടിക്ക് 15 വയസ്സുണ്ട്. ഇയാള്‍ പാക്കിസ്ഥാനിലുള്ള ഐഎസ്ഐ ഏജന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്നു. അന്വേഷണത്തില്‍, വിവരങ്ങള്‍ എങ്ങനെയാണ് കൈമാറിയതെന്ന് വെളിപ്പെടുത്തുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പഞ്ചാബിലെ മറ്റ് കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പോലീസ് യൂണിറ്റുകള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്, തുടര്‍ നടപടികള്‍ ഉണ്ടാകും.' പത്താന്‍കോട്ട് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ദില്‍ജിന്ദര്‍ സിംഗ് ധില്ലന്‍ പറഞ്ഞു.

ഈ സംഭവം കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശാലമായ നിരീക്ഷണത്തിന് കാരണമായിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു, പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍. രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനും വിദേശ ഏജന്‍സികള്‍ കുട്ടികളെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും ശ്രമിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും കുട്ടികളെ ഇത്തരം വലകളില്‍ വീഴാതെ സംരക്ഷിക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.