ബെംഗളൂരു: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തും ചേര്‍ന്ന് പത്തൊന്‍പതുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത പ്രതികള്‍ പെണ്‍കുട്ടിയില്‍ നിന്ന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി ഡിക്സണ്‍, സക്ലേഷ്പുര്‍ സ്വദേശി നിഖില്‍ എന്നിവര്‍ക്കെതിരെ അമൃതഹള്ളി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരാതിക്കാരിയായ പെണ്‍കുട്ടി ഡിക്സണെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. കഴിഞ്ഞ ഫെബ്രുവരി 14-ന് (വാലന്റൈന്‍സ് ദിനം) ഒരു വില്ലയില്‍ നടന്ന പാര്‍ട്ടിയിലേക്ക് ഡിക്സണ്‍ പെണ്‍കുട്ടിയെ ക്ഷണിച്ചു. അവിടെ വെച്ചാണ് തന്റെ സുഹൃത്തായ നിഖിലിനെ ഇയാള്‍ പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തിയത്. രാത്രി ഭക്ഷണത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ കഴിപ്പിച്ചു. ബോധരഹിതയായ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് കാണിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ 20 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. ഭീഷണി സഹിക്കവയ്യാതെ പെണ്‍കുട്ടി അമൃതഹള്ളി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന. ലഹരി വസ്തുക്കള്‍ നല്‍കി പീഡിപ്പിച്ചതിനും ഐടി ആക്ട് പ്രകാരം ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ബ്ലാക്ക് മെയിലിംഗിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.